ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങൾ സംബന്ധിച്ച തത്‌സ്ഥിതി റിപ്പോർട്ട് നൽകാൻ വൈകിയതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറും സംസ്ഥാന ചീഫ് സെക്രട്ടറിയും തമ്മിൽ ഉടക്കി. നേരിട്ട് ഹാജരാകാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും ചീഫ് സെക്രട്ടറി വിസമ്മതിച്ചു. അതിനിടെ സംസ്ഥാന നിയമസഭാ സ്പീക്കറായി ബിമൻ ബന്ദോപാദ്ധ്യായ മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങൾ സംബന്ധിച്ച ഡി.ജി.പിയുടെയും കൊൽക്കത്ത പൊലീസ് കമ്മിഷണറുടെയും റിപ്പോർട്ട് തനിക്ക് അയച്ചു തരാതിരുന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ചതെന്ന് ഗവർണർ അറിയിച്ചു. ഇന്നലെ വൈകിട്ട് 7മണിക്ക് മുമ്പ് രാജ്ഭവനിലെത്താനാണ് ആവശ്യപ്പെട്ടത്. എന്നാൽ ചീഫ് സെക്രട്ടറി അനുസരിച്ചില്ല.
റിപ്പോർട്ട് നൽകുന്നതിൽ പരാജയപ്പെട്ടതിനാലാണ് ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചതെന്നും മമതാ സർക്കാരിലെ ഉദ്യോഗസ്ഥർ ഭരണഘടനാ പദവിയിലുള്ള ആളിന്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് നിർഭാഗ്യകരമാണെന്നും ഗവർണർ ട്വീറ്റ് ചെയ്‌തു. ഭരണഘടനാ തലവനെന്ന നിലയിൽ അക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ തന്നെ അറിയിക്കേണ്ടതായിരുന്നു എന്നും ധൻകർ പറഞ്ഞു.
രാജ്ഭവനിൽ ഹാജരാകാനുള്ള ഗവർണറുടെ ഉത്തരവ് അനുസരിക്കില്ലെന്ന നിലപാടിലായിരുന്നു ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാദ്ധ്യായ. എന്നാൽ മുഖ്യമന്ത്രി മമത ഇടപെട്ടതോടെ അദ്ദേഹം അയഞ്ഞതായി റിപ്പോർട്ടുണ്ട്.
അതേസമയം പ്രതീക്ഷിച്ച പോലെ സ്പീക്കറായി തൃണമൂലിന്റെ ബിമൻ ബന്ദോപാദ്ധ്യായ മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കർ തിരഞ്ഞെടുപ്പിനായുള്ള സഭാ സമ്മേളനം ബി.ജെ.പി ബഹിഷ്‌കരിച്ചിരുന്നു.
ബി.ജെ.പിയെ ആക്രമിച്ച് മമത
തിരഞ്ഞെടുപ്പ് കമ്മിഷൻ സഹായിച്ചില്ലായിരുന്നെങ്കിൽ ബംഗാളിൽ ബി.ജെ.പിക്ക് 30 സീറ്റിൽ കൂടുതൽ ലഭിക്കില്ലായിരുന്നുവെന്നും ജനവിധി അംഗീകരിക്കാൻ കഴിയാതെ അവർ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്നും മമതാ ബാനർജി പറഞ്ഞു. രാജ്യത്ത് കൊവിഡ് പ്രതിരോധം പാളിയതിന് പിന്നിൽ കേന്ദ്രത്തിന്റെ പിടിപ്പുകേടാണെന്നും മമത ആരോപിച്ചു.
ബി.ജെ.പി സർക്കാർ ഇറക്കിയ കേന്ദ്രസേനാംഗങ്ങൾ സംസ്ഥാനത്ത് കൊവിഡ് രോഗം പരത്തിയെന്നും മമത ആരോപിച്ചു. 'കഴിഞ്ഞ ആറുമാസം കേന്ദ്രസർക്കാരിന്റെ എല്ലാ ശ്രദ്ധയും ബംഗാൾ പിടിച്ചെടുക്കുന്നതിലായിരുന്നു.
പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ബംഗാളിൽ ഇരട്ട എൻജിൻ ഭരണം നടപ്പാക്കാനായിരുന്നു ശ്രമിച്ചത്. അതിനാൽ അവർ മറ്റു ജോലികളൊന്നും ചെയ്തില്ല. അത് രാജ്യത്ത് കൊവിഡ് വ്യാപനത്തിന് കാരണമായി.'- മമത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |