തളിപ്പറമ്പ്: ഒന്നര മാസം കൊണ്ട് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഒരു കോടി ചിലവിൽ ഓക്സിജൻ പ്ലാന്റ് നിർമ്മിക്കുമെന്ന് നിയുക്ത എം.എൽ. എ. എം.വി.ഗോവിന്ദൻ . എം എൽഎ ഫണ്ട് ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ ഓക്സിജൻ പ്ലാന്റ് നിർമ്മിക്കാനാണ് തീരുമാനം. ജയിംസ് മാത്യു എം എൽ എയുടെ ഫണ്ടിൽ നിന്ന് മറ്റ് ആവശ്യങ്ങൾക്ക് നീക്കിവെച്ച തുകയിൽ നിന്നാണ് 98 ലക്ഷം രൂപ ചെലവഴിക്കും.
45 ദിവസം കൊണ്ട് മിനുട്ടിൽ അറുന്നൂറ് ലിറ്റർ ഓക്സിജൻ ഉൽപ്പാദന ശേഷിയുളള പ്ലാന്റാണ് താലൂക്ക് ആശുപത്രിയിൽ സ്ഥാപിക്കുന്നത്.
മിനുട്ടിൽ അറുന്നൂറ് ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കുന്നതിലൂടെ ഒരേ സമയം അറുപത് മുതൽ നൂറ് രോഗികൾക്കു വരെ ഓക്സിജൻ നൽകാൻ സാധിക്കും. നിലവിൽ പുറമെനിന്ന് എത്തിക്കുന്ന ഒാക്സിജൻ സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. പ്ലാന്റ് നിർമ്മാണത്തോടൊപ്പം പൈപ്പ് വഴി ഓക്സിജൻ വിതരണത്തിനുളള സംവിധാനവും ഒരുക്കുന്നതിലൂടെ ഓരോ രോഗിക്കും അടിയന്തര ഘട്ടത്തിൽ വളരെ വേഗത്തിൽ ഓക്സിജൻ നൽകുന്നതിന് സാധിക്കും. . മണ്ഡലത്തിലാകെ ആവശ്യത്തിനുള്ള ഐ .സി. യു സംവിധാനങ്ങളും കിടക്കകളും പ്രഥമചികിത്സാ കേന്ദ്രങ്ങളും ഓക്സിജനും ഉൾപ്പെടെ എല്ലാം സജ്ജമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ കൊവിഡ് ചികിത്സക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ചികിത്സാ സംവിധാനം തയ്യാറായി കഴിഞ്ഞു. ചികിത്സ , ഭക്ഷണം തുടങ്ങിയവയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടികളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ് വ്യാപനത്തിൽ കടുത്ത ഓക്സിജൻ ക്ഷാമം നേരിടുന്ന സാഹചചര്യത്തിലാണ് തീരുമാനം. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരെ നേരിൽകണ്ട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുളള വിവരങ്ങൾ ശേഖരിച്ച നിയുക്ത എം.എൽ. എ താലൂക്ക് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.നബീസ ബീവി, ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. എ.സുശീൽ, ഡി.പി.എം പി.കെ അനിൽകുമാർ, സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ്, പ്രശോഭ് മോറാഴ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |