കണ്ണൂർ: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിലുള്ളവരുടെ പഠനം വിലയിരുത്തുന്നതിന് നടത്തുന്ന വീട്ടുപരീക്ഷയിൽ അദ്ധ്യാപകർക്ക് ആശങ്ക. മേയ് പത്തിനകം ഉത്തരങ്ങളെഴുതി അദ്ധാപകർക്ക് തിരികെ നൽകുന്ന രീതിയിലാണ് വീട്ടുപരീക്ഷ. ഇതിനായി വിദ്യാർത്ഥികളുടെ പഠന നിലവാരം പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പഠനമികവ് രേഖ സ്‌കൂളുകളിൽ നിന്ന് വിതരണം തുടങ്ങികഴിഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൻ പരസ്പരം കൈമാറൽ രോഗ വ്യാപനത്തിന് വഴിയൊരുക്കമോയെന്നാണ് അദ്ധ്യാപകരുടെ ആശങ്ക. എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ പുസ്തകരൂപത്തിൽ തയ്യാറാക്കിയ രേഖ നൽകുന്നത്. എല്ലാ വിഷയങ്ങളിലെയും പ്രധാന പാഠഭാഗങ്ങൾ അടിസ്ഥാനമാക്കിയ പഠനപ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയത്. ഇതിൽ നിന്ന് വേണം ഓരോ വിഷയങ്ങളുടെയും മൂല്യനിർണയം നടത്താൻ. പതിവ് പരീക്ഷ പോലെ നേരിട്ട് ചോദ്യോത്തരമെഴുതുന്ന സ്ഥാനത്ത് കുട്ടികളുടെ ക്രിയാത്മക കഴിവ് പ്രയോഗിക്കാനാവശ്യമായ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ. ഉത്തരമെഴുതാൻ കുട്ടികൾക്ക് രക്ഷിതാക്കളുടെയോ അദ്ധ്യാ പകരുടെയോ സഹായം തേടാം. ഓരോ വിഷയത്തിലും ശരാശരി 20 പ്രവർത്തനങ്ങളുണ്ട്. എല്ലാ വിഷയങ്ങളുടെയും ഉത്തരം ഒരു പുസ്തകത്തിൽതന്നെ എഴുതുന്നതിനാൽ പത്തുദിവസം കൊണ്ട് മുഴുവൻ വിദ്യാർത്ഥികളുടെയും മൂല്യനിർണയം പൂർത്തിയാക്കുന്നത് പ്രായോഗികമല്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്.
ഒട്ടും സുരക്ഷിതമല്ലെന്ന് അദ്ധ്യാപകർ
പുസ്തകങ്ങൾ പരസ്പരം കൈമാറുന്നത് രോഗ വ്യാപനത്തിനിടയാക്കുെമെന്നുമാണ് ഒരു വിഭാഗം അദ്ധ്യാപകർ പറയുന്നത്. നിശ്ചിത തീയതിക്കുള്ളിൽ രക്ഷിതാക്കൾ പുസ്തകങ്ങൾ സ്‌കൂളിലെത്തിക്കുകയാണ് വേണ്ടത്. കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠനനിലവാരം പരിശോധിക്കാനുള്ള പഠനമികവരേഖ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. വീട്ടിലിരുന്ന് സ്വന്തമായി ഉത്തരമെഴുതാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതാണ് പഠനമികവ് രേഖ പ്രവർത്തനം. അദ്ധ്യാപകർ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ എല്ലാ വിഷയങ്ങളും എഴുതിത്തീർക്കുന്നുവെന്ന് ഉറപ്പാക്കണം. കൊവിഡ് പശ്ചാത്തലത്തിൽ ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിക്കുമെങ്കിലും പഠനമികവ് രേഖയുടെയും തുടർമൂല്യനിർണയത്തിന്റെയും അടിസ്ഥാനത്തിലാകും അവസാനഘട്ട ഗ്രേഡ് നിശ്ചയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |