ന്യൂഡൽഹി: കൊവിഡ് സംശയിക്കുന്നവരെയും കൊവിഡ് ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കാമെന്നും അതിന് രോഗം സ്ഥിരീകരിച്ചുള്ള പരിശോധനാഫലം നിർബന്ധമല്ലെന്നും കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശം.
കൊവിഡ് കെയർ സെൻറർ, കൊവിഡ് ഹെൽത്ത് സെന്റർ, കൊവിഡ് ചികിത്സയ്ക്കായി മാത്രമുള്ള ആശുപത്രി എന്നിവിടങ്ങളിൽ ഇവർക്ക് ചികിത്സ തേടാം. ആശുപത്രി ചികിത്സ ആവശ്യമുള്ളവർക്ക് ഒരു കാരണവശാലും പ്രവേശനം നിഷേധിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി.
രോഗി മറ്റേതെങ്കിലും നഗരത്തിൽ നിന്നാണെങ്കിലും ഓക്സിജനും മരുന്നും ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പാക്കണം.
ആശുപത്രിയുടെ പരിധിയിലെ താമസക്കാരനാണെന്ന തിരിച്ചറിയൽ രേഖയില്ലെന്ന കാരണത്താലും ഒരു രോഗിയെയും അഡ്മിറ്റ് ചെയ്യാതിരിക്കരുത്. അതേസമയം ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവരെ പ്രവേശിപ്പിക്കരുത്. കേന്ദ്രത്തിന്റെ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകരമായിരിക്കണം ഡിസ്ചാർജ്ജ് ചെയ്യേണ്ടത്. പുതിയ മാർഗനിർദേശം മൂന്നു ദിവസത്തിനകം നടപ്പാക്കാൻ ഉത്തരവ് പുറപ്പെടുവിക്കാനും ചീഫ്സെക്രട്ടറിമാർക്ക് കേന്ദ്രം നിർദ്ദേശം നൽകി. രോഗികൾക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാനാണ് പുതിയ മാർഗനിർദ്ദേശമെന്നും കേന്ദ്രം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |