തൃശൂർ: കൊടകരയിൽ കുഴൽപ്പണം തട്ടിയെടുത്ത കേസിന്റെ അന്വേഷണച്ചുമതല തൃശൂർ റേഞ്ച് ഡി.ഐ.ജി അക്ബറിന് നൽകി. മൂന്ന് ഡിവൈ.എസ്.പിമാരും ക്രൈംബ്രാഞ്ചിന്റെ ഒരു വിഭാഗവും സംഘത്തിലുണ്ടാകും. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേസിൽ 19 പേരെ അറസ്റ്റ് ചെയ്‌തിരുന്നു.
കാറും 25 ലക്ഷം രൂപയും കവർന്നുവെന്നായിരുന്നു പരാതി. എന്നാൽ 47.5 ലക്ഷം കവർന്നതായി കണ്ടെത്തിയതോടെയാണ് അന്വേഷണം വിപുലമാക്കിയത്.
റൂറൽ എസ്.പി ജി. പൂങ്കുഴലിയാണ് കേസ് അന്വേഷിച്ചിരുന്നത്.
പരാതിക്കാരനായ കോഴിക്കോട്ടെ വ്യവസായി ധർമരാജന് ആർ.എസ്.എസ് ബന്ധമുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. പണം കർണാടകയിൽ നിന്നെത്തിയതാണെന്നും ധർമ്മരാജന് പണം നൽകിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായകാണെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പങ്കിട്ട തുക അവർ കേസ് ഭയന്ന് പൊലീസിന് കൈമാറിയതോടെ കോടികൾ കവർച്ച ചെയ്യപ്പെട്ടെന്നതും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരികെ ലഭിച്ച തുക എത്രയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഏപ്രിൽ മൂന്നിന് പുലർച്ചെ 4.30നാണ് ദേശീയപാതയിൽ കൊടകരയിൽ വാഹനാപകടമുണ്ടാക്കി കാറും പണവും കവർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |