ന്യൂഡൽഹി: ദിവസങ്ങൾ കാത്തിരുന്നിട്ടും ബന്ധുക്കളും സുഹൃത്തുക്കളും കൈയൊൻിഞ്ഞതോടെ കൊവിഡ് ബാധിച്ച് മരിച്ച 78കാരിയുടെ അന്ത്യകർമങ്ങൾ ചെയ്ത് ഡൽഹിയിലെ സർദാർ വല്ലഭായ് പട്ടേൽ ആശുപത്രിയിലെ ഡോക്ടറായ വരുൺ ഗാർഗ്. സ്ത്രീയുടെ ഏക മകനും കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നതിനാലാണ് അന്ത്യകർമം നിർവഹിക്കാൻ ഡോക്ടർ തയാറായത്.
'ബുധനാഴ്ച വൈകിട്ടാണ് എനിക്ക് സർദാർ വല്ലഭായ് പട്ടേൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജൂനിയർ ഡോക്ടറുടെ ഫോൺകോൾ വരുന്നത്. കൊവിഡ് ബാധിച്ച് ഒരു സ്ത്രീ മരിച്ചുവെന്നും സ്ത്രീയുടെ മകൻ പോസിറ്റിവ് ആയതിനാൽ അന്ത്യകർമങ്ങൾ ചെയ്യാൻ ആരുമില്ലെന്നും ഡോക്ടർ പറഞ്ഞു. അവരുടെ അടുത്ത ബന്ധുക്കളെയും അയൽക്കാരേയും ബന്ധപ്പെടാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ വ്യാഴാഴ്ച ആയിട്ടും ആരും എത്തിയില്ല. തുടർന്നാണ് കുടുംബത്തെ സഹായിക്കണമെന്ന് തീരുമാനിച്ചത്. അമ്മയുടെ അന്ത്യകർമങ്ങൾ ഞാൻ ചെയ്യുന്നതിൽ തടസമില്ലെന്നുളള മകന്റെ സമ്മതപത്രം ലഭിച്ചതോടെ കടമ നിറവേറ്റുകയായിരുന്നു. ഡോക്ടർ സുഹൃത്തുക്കളുടെ സഹായത്തോടെ സ്ത്രീയുടെ മൃതദേഹം നിഗംബോധ് ഘട്ടിൽ കൊണ്ടുവന്നു. അവരുടെ മതവിശ്വാസപ്രകാരമുളള എല്ലാ അന്ത്യകർമങ്ങളും പൂർത്തിയാക്കി ഞാൻ ചിതയ്ക്ക് തീകൊളുത്തി. ' ഡോക്ടർ വരുൺ ഗാർഗ് പറയുന്നു.
ഇവരുടെ ചിതാഭസ്മം ശ്മശാനത്തിലുളള ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് മുക്തനായ ശേഷം മകന് ചിതാഭസ്മം നിമജ്ജനം ചെയ്ത് കർമങ്ങൾ പൂർത്തിയാക്കാം.
2015മുതൽ സർദാർ വല്ലഭായി പട്ടേൽ ആശുപത്രിയിൽ ജോലിചെയ്തുവരികയാണ് ഡോ. വരുൺ. കഴിഞ്ഞ ഒരു വർഷമായി കൊവിഡ് ചികിത്സാമേഖലയിലാണ് സേവനമനുഷ്ഠിക്കുന്നത്. ഇതിനിടയിൽ ഡോക്ടറും കുടുംബവും കൊവിഡ് പോസിറ്റീവായെങ്കിലും കഴിഞ്ഞ ആഴ്ച രോഗമുക്തി നേടി.
കഴിഞ്ഞയാഴ്ച ക്വാറന്റൈനിൽ കഴിയവേ കൊവിഡ് ബാധിച്ച് മരിച്ച ദമ്പതികളുടെ സംസ്‌കാരചടങ്ങുകൾ പൊലീസ് നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |