ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് മരണം ഇതാദ്യമായി നാലായിരം കടന്നു. ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടമായത് കാൽലക്ഷത്തിലേറെ പേർക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,187 പേരാണ് മരിച്ചത്. മഹാരാഷ്ട്ര, കർണാടക, യു.പി, ഡൽഹി, ഛത്തീസ്ഗഢ്, തമിഴ്‌നാട്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കൊവിഡ് മരണങ്ങളുടെ 77.29 ശതമാനവും. പ്രതിദിന മരണം 100ന് മുകളിലാണ് ഈ സംസ്ഥാനങ്ങളിൽ. മഹാരാഷ്ട്രയിൽ 800ലേറെയും കർണാടകയിൽ 500ലേറെ പേരുമാണ് ദിവസേന മരിക്കുന്നത്.
ദാദ്ര ദാമൻ ദിയു, മിസോറം, ആൻഡമാൻ എന്നിവിടങ്ങളിൽ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങൾ ഇല്ലാത്തത്.
ഏപ്രിൽ 27 മുതൽ പ്രതിദിന മരണം മൂവായിരത്തിന് മുകളിലാണ്. മേയ് ഒന്ന് മുതൽ ഏഴ് വരെ മാത്രം 26,000ത്തിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പുതിയ രോഗികൾ. 3,18,609 പേർ രോഗമുക്തരായി. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 37 ലക്ഷം കടന്നു. രാജ്യത്തെ ആകെ കേസുകളുടെ 17.01 ശതമാനമാണിത്.
മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ച് മോദി
കൊവിഡ് സാഹചര്യം വിലയിരുത്താനായി നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു.ഉദ്ധവ് താക്കറെ (മഹാരാഷ്ട്ര), എം.കെ. സ്റ്റാലിൻ (തമിഴ്നാട്), ശിവരാജ് സിംഗ് ചൗഹാൻ (മദ്ധ്യപ്രദേശ്), ജയ് റാം താക്കൂർ (ഹിമാചൽ പ്രദേശ് ) എന്നീ മുഖ്യമന്ത്രിമാരുമായാണ് മോദി സംസാരിച്ചത്. മെഡിക്കൽ ഓക്‌സിജൻ ലഭ്യത, ആശുപത്രി കിടക്കകളുടെ തത്‌സ്ഥിതി തുടങ്ങിയവ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാർ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |