അമ്പലപ്പുഴ: അത്യാസന്ന നിലയിലായ കൊവിഡ് രോഗിയെ ബൈക്കിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച സന്നദ്ധ പ്രവർത്തകരായ അശ്വിനേയും രേഖയേയും തേടി അഭിനന്ദന പ്രവാഹമായിരുന്നു ഇന്നലെ. കൊവിഡ് രണ്ടാം വരവിലെ 'റിയൽ സൂപ്പർ ഹീറോ'കളായി മാറിയിരിക്കുകയാണ് ഇരുവരും. സംഭവദിവസം വൈകിട്ടു നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയും അഭിനന്ദിച്ചതോടെ കൊവിഡ് പ്രതിരോധ മേഖലയിൽ അശ്വിന്റെയും രേഖയുടെയും 'റേറ്റിംഗ്' കുതിച്ചുയരുകയും ചെയ്തു.
വ്യവസായി ബോബി ചെമ്മണ്ണൂർ, യുവജന കമ്മിഷൻ ചെയർപെഴ്സൺ ചിന്ത ജെറോം, മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം, പ്രസിഡൻറ്റ് എസ്.സതീഷ്, എ.എം. ആരിഫ് എം.പി, നിയുക്ത മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാർ തുടങ്ങിയവരും അഭിനന്ദനം അറിയിച്ചവരിൽപ്പെടുന്നു. പുന്നപ്ര സഹകരണ എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ സജ്ജമാക്കിയിരിക്കുന്ന ഡൊമിസിലറി കൊവിഡ് സെന്ററിലെ വോളണ്ടിയർമാരായ ഇരുവരും ശ്വാസംമുട്ടി പിടഞ്ഞ സുധി എന്ന യുവാവിനെ പി.പി.ഇ കിറ്റ് ധരിച്ച് ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചത് ആദ്യം വിവാദമായെങ്കിലും പിന്നീട് വലിയൊരു സാഹസിക ജീവകാരുണ്യ പ്രവർത്തനമായി പരിണമിച്ചതോടെയാണ് അശ്വിനും രേഖയും താരങ്ങളായത്.
സി.പി.എം കുടുംബമാണ് രേഖയുടേത്. ബാലസംഘത്തിലും എസ്.എഫ്.ഐയിലും പ്രവർത്തിച്ച് ഡി.വൈ.എഫ്.ഐ കുതിരപ്പന്തി യൂണിറ്റിലെത്തിയതോടെയാണ് രേഖ സേവന പ്രവർത്തനങ്ങളിൽ സജീവമായത്. രക്തദാനം അടക്കമുള്ള പ്രവർത്തനങ്ങളിലും നിറസാന്നിദ്ധ്യമാണ്. 2018ലെ പ്രളയകാലത്ത് കുതിരപ്പന്തി ടി.കെ.എം.എം യു.പി സ്കൂൾ ക്യാമ്പിലെ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത്, വീടുകളിൽ കഴിയുന്ന രോഗികൾക്ക് ഭക്ഷണവും മരുന്നുമെത്തിച്ചു നൽകി. ഡെർമറ്റോളജിയിലും ആയുർവേദ ഫാർമസിയിലും ഡിപ്ലോമ എടുത്തിട്ടുണ്ട് രേഖ. നിലവിൽ ഫയർ ആൻഡ് റെസ്ക്യു വിഭാഗത്തിലെ സിവിൽ ഡിഫൻസിൽ വാർഡൻ ആണ് 22 കാരിയായ രേഖ. പുന്നപ്ര കുതിരപ്പന്തി കന്നിട്ട വെളിയിൽ റെജിമോൻ, പ്രഭ ദമ്പതികളുടെ മകളാണ്. എക സഹോദരി രഹന.
ഐ.ടി.ഐക്കാരനായ അശ്വിൻ നിലവിൽ എസ്.എഫ്.ഐ അമ്പലപ്പുഴ ഏരിയ പ്രസിഡന്റും ഡി.വൈ.എഫ്.ഐ ഭഗവതിക്കൽ യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റി അംഗവുമാണ്. സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് അശ്വിനും. ഡി.വൈ.എഫ്.ഐ പ്രവർത്തനങ്ങളാണ് പ്രചോദനമെന്നാണ് അശ്വിൻ പറയുന്നു.പുന്നപ്ര വടക്ക് പഞ്ചായത്ത് പുത്തൻ പറമ്പിൽ കുഞ്ഞുമോൻ-ഷീബ ദമ്പതികളുടെ മകനാണ് 23 കാരനായ അശ്വിൻ. സഹോദരൻ അതുലും പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജ്യേഷ്ഠനോടൊപ്പം ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |