ആലപ്പുഴ: കൊവിഡ് വന്നാലും വന്നതുപോലെ പോകും എന്നാണ് കരുതുന്നതെങ്കിൽ തെറ്റി, ജാഗ്രത കൈവിട്ടാൽ അപകടകരമായ സാഹചര്യത്തിലേക്ക് എത്തിപ്പെടാം-ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫ. ഡോ. ടി.കെ.സുമയുടേതാണ് മുന്നറിയിപ്പ്. കൊവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ആർക്കോ വേണ്ടി മാസ്‌കുകൾ ധരിക്കുന്ന സമീപനമാണ് ഇപ്പോഴും പലർക്കുമെന്ന് ഡോക്ടർ കുറ്റപ്പെടുത്തുന്നു.
ചില്ലറക്കാരനല്ല
തീവ്രമായ അസുഖം ബാധിച്ചവർ കൊവിഡ് മൂലം മരിക്കുന്നത് വർദ്ധിക്കുന്നു. അതിതീവ്ര വൈറസ് ആണ് ഇപ്പോഴുള്ളത്. ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് വൈറസ് വേഗം പകരും. രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാൽ ജാഗ്രതയും കരുതലും കൈവിടരുത്.
മരണ വാതിൽ
വൈറസ് പകർന്നു കഴിഞ്ഞാൽ അതിതീവ്രമായി ശ്വാസകോശത്തിലെ ഓക്‌സിജന്റെ അളവ് താഴുക, ന്യൂമോണിയ ബാധിക്കുക തുടങ്ങി മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.
പ്രായം ഘടകമല്ല
എല്ലാവരുടെയും ധാരണയാണ് ചെറുപ്പക്കാരെ അസുഖം ബാധിക്കില്ലെന്നത്. പ്രായമായവർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കും മാത്രമേ കൊവിഡ് പിടിപെടൂ എന്ന ധാരണ തെറ്റാണ്. പ്രായഭേദമില്ലാതെ എല്ലാവരെയും വൈറസ് ബാധിക്കും. 30 വയസിൽ താഴെയുള്ള നിരവധി പേർക്ക് ഇതിനോടകം ഗുരുതരമായ വിധം കൊവിഡ് പിടിപെട്ടിട്ടുണ്ട്. മരണം സംഭവിക്കുന്നവരിലും ചെറുപ്പക്കാരുടെ എണ്ണം കൂടുകയാണ്.
ഉയരുന്നു നിരക്ക്
ജനിതകമാറ്റം വന്ന വൈറസ് തീവ്രമായ രോഗാവസ്ഥയാണ് പടർത്തുന്നത്. ഗുരുതരമായ ശ്വാസകോശ രോഗം, ന്യുമോണിയ തുടങ്ങി മരുന്നുകൾ ഫലപ്രദമാകാതെ മരണത്തിലെത്തുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയ്‌ക്കോണ്ടിരിക്കുന്നത്. ചിലർ രോഗബാധിതരായാലും വീടുകളിൽ നിന്നു ആശുപത്രിയിലേക്ക് പോകാൻ മടിക്കുന്നുണ്ട്. പെട്ടെന്നു അസുഖം മൂർച്ചിക്കുന്ന ആളുകൾ മരിക്കുന്ന അവസ്ഥയുണ്ട്. പൂർണ്ണ ആരോഗ്യമുള്ളവരെ പോലും കൊവിഡ് ഗുരുതര അവസ്ഥയിലേക്കാണ് എത്തിക്കുന്നത്.
രോഗികൾ പെരുകുന്നു
വൈറസിന്റെ പകർച്ച വളരെ വേഗത്തിലാണ്. പുറത്തേക്ക് പോയ ആളിൽ നിന്നു കുടുംബത്തിലേക്കും അവിടെ നിന്നു മറ്റുള്ളവരിലേക്കും അതിവേഗം വൈറസ് പടരും. ഒരു വർഷത്തിലേറെയായി സർക്കാരും ആരോഗ്യ പ്രവർത്തകരും വിവിധ സർക്കാർ സംവിധാനങ്ങളും വിശ്രമമില്ലാതെ ഈ വൈറസിന് പിന്നാലെയാണ്. സാദ്ധ്യമായ എല്ലാ ചികിത്സയും നൽകിയിട്ടും കണ്മുന്നിൽ ആളുകൾ മരിക്കുന്ന അവസ്ഥ കണ്ട് മാനസികമായും ശാരീരികമായും തളരുന്ന അവസ്ഥയിലാണ് ഓരോ ആരോഗ്യപ്രവർത്തകനും. ആളുകൾ സുരക്ഷ മാർഗ്ഗങ്ങൾ കൃത്യമായി സ്വീകരിച്ചിരുന്നെങ്കിൽ രോഗികളുടെ എണ്ണത്തിൽ ഇത്ര വർദ്ധന ഉണ്ടാകില്ലായിരുന്നു. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, രണ്ടു മാസ്‌ക് ധരിക്കുക, യാത്രകളും ആഘോഷങ്ങളും ഒഴിവാക്കി സ്വയം സുരക്ഷിതരാകുക- ഇതിലൂടെ മാത്രമേ രോഗം പകരുന്നത് കുറയ്ക്കാൻ സാധിക്കു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |