കട്ടപ്പന: ലോക്ക്ഡൗണിന്റെ ആദ്യ ദിനത്തിൽ നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം. ടൗണുകളിൽ അവശ്യ സേവനങ്ങൾക്കായി എത്തിയ ഭൂരിഭാഗം പേരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നു. സത്യവാങ്മൂലം കൈവശമില്ലാതെ എത്തിയവരെ പൊലീസ് മുന്നറിയിപ്പ് നൽകി തിരിച്ചയച്ചു. കട്ടപ്പനയിൽ മാർക്കറ്റിലടക്കം അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിച്ചു. കട്ടപ്പന സബ് ഡിവിഷനിലെ 6 പൊലീസ് സ്റ്റേഷനുകളുടെ പരിധികളിലും വാഹന പരിശോധനയും പട്രോളിംഗും നടത്തി. കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 180ൽപ്പരം പൊലീസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. രാത്രികാലങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കാനും ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കട്ടപ്പനയിൽ ഡിവൈ.എസ്.പി. ജെ. സന്തോഷ്‌കുമാർ, സി.ഐ. ബി. ജയൻ, എസ്.ഐ. എം.വി. അരുൺദേവ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
തമിഴ്‌നാട്ടിൽ നിന്ന് തൊഴിലാളികളെ കയറ്റിവന്ന വാഹനങ്ങൾ കമ്പംമെട്ട് അതിർത്തിയിൽ തടഞ്ഞു. ഇന്നലെ രാവിലെ പത്തോളം വാഹനങ്ങൾ അതിർത്തിയിലെത്തിയിരുന്നു. തുടർന്ന് കമ്പംമെട്ട് പൊലീസ് ഇവരെ തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചു. സെമി ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ തന്നെ അതിർത്തിയിൽ പരിശോധന കർശനമാക്കിയിരുന്നു. ജില്ലയിൽ താമസിക്കുന്ന തൊഴിലാളികൾക്ക് നിയന്ത്രണങ്ങൾ പാലിച്ച് ഇവിടുത്തെ തോട്ടങ്ങളിൽ പണിക്ക് പോകാൻ അനുമതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |