തിരുവനന്തപുരം: കൊവിഡിനെതിരായ പോരാട്ടത്തിൽ ആദ്യഘട്ടത്തിൽ എന്നപോലെ നിർണായകമായ പങ്കുവഹിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപന പ്രതിനിധികളുമായി ഓൺലൈനിൽ ആശയവിനിമയംനടത്തുകയായിരുന്നു മുഖ്യമന്ത്രി.
പല സമിതികളും സജീവമല്ല. സമിതികൾ ഇല്ലാത്ത ചില തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. മുഴുവൻ വാർഡുകളിലും സമിതികൾ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ ദൗത്യം
കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ കണ്ടെത്തി മുന്നൊരുക്കം നടത്തണം.
ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സേന രൂപീകരിക്കണം.
കോവിഡ് കോൾ സെന്ററുകൾ ആരംഭിക്കണം.
വാർഡ് സമിതികളുടെ ദൗത്യം
വീടുകൾ സന്ദർശിച്ച്, തദ്ദേശ സ്ഥാപനം ചെയ്യേണ്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്യണം
നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യനില ശ്രദ്ധിക്കണം
വൈദ്യസഹായം,ആശുപത്രി സേവനം,ആംബുലൻസ് എന്നിവ ഉറപ്പാക്കണം
ആംബുലൻസ് ലഭ്യമല്ലെങ്കിൽ പകരം വാഹനങ്ങളുടെ പട്ടിക വേണം
കിട്ടാത്ത മരുന്നുകൾ മറ്റിടങ്ങളിൽ നിന്ന് എത്തിക്കണം
മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത പരിശോധിക്കണം
അമിതവില ഈടാക്കുന്നുണ്ടെങ്കിൽ ജില്ലാ ഭരണസംവിധാനത്തെ അറിയിക്കണം
ശവശരീരം സംസ്കരിക്കാൻ സഹായം ചെയ്യണം
പൾസ് ഓക്സി മീറ്ററുകൾ ശേഖരിച്ച് ഒരു പൂൾ ഉണ്ടാക്കണം
വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ ഇടപെടണം
പട്ടിണി വരാവുന്നവരുടെ പട്ടിക തയ്യാറാക്കണം
വാക്സിന് വാർഡ് സമിതി അംഗങ്ങൾക്ക് മുൻഗണന
തിരുവനന്തപുരം: വാർഡ് തല സമിതി അംഗങ്ങളെ കൊവിഡ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകരായി കണക്കാക്കി 18- 45 പ്രായത്തിലുള്ളവർക്ക് വാക്സിൻ നൽകുമ്പോൾ മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അശരണരും കിടപ്പുരോഗികളുമായവരുടെ പട്ടിക വാർഡ് തലസമിതികൾ തയ്യാറാക്കണം. വൈദ്യസഹായം ഉറപ്പാക്കണം. ഭിന്നശേഷിക്കാരുടെ കാര്യത്തിലും ശ്രദ്ധ ഉണ്ടാകണം.
പ്രാദേശിക സ്ഥാപനതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൺട്രോൾറൂമിന്റെ ഭാഗമായി മെഡിക്കൽ ടീമിനെ സജ്ജമാക്കണം. സാധ്യമെങ്കിൽ സ്വകാര്യ മേഖലയിലെ ഡോക്ടർമാരെയും ഉൾപ്പെടുത്തി ഒന്നിലധികം ടീം രൂപീകരിക്കണം.
മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുക്കണം.
യാചകർക്കും തെരുവുകളിൽ കഴിയുന്നവർക്കും ഭക്ഷണം ഉറപ്പാക്കണം. ജനകീയ ഹോട്ടൽ ഇല്ലാത്ത സ്ഥലങ്ങളിൽ സമൂഹ അടുക്കള ആരംഭിക്കണം. ആദിവാസി മേഖലയിൽ പ്രത്യേകം ശ്രദ്ധിക്കണം. പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആരെയും അനുവദിക്കരുത്. നിർമ്മാണ തൊഴിലാളികളെ സൈറ്റിൽ താമസിപ്പിക്കണം. അല്ലെങ്കിൽ വാഹനത്തിൽ താമസ സ്ഥലത്തെത്തിക്കണം. ഇവരെ തൊഴിലിനു ഉപയോഗിക്കുന്നവരാണ് ഇത് ചെയ്യേണ്ടത്. ഭക്ഷണക്കാര്യം തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണം.
ഒരു പഞ്ചായത്തിൽ അഞ്ച് വാഹനവും ഒരു നഗരസഭയിൽ പത്ത് വാഹനവും ഉണ്ടാകണം.
പഞ്ചായത്ത് നഗരസഭാ തലത്തിൽ ഒരു കോർ ടീം വേണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. .
മഴക്കാല പൂർവ്വ ശുചീകരണത്തിലും മാർക്കറ്റുകൾ ശുചിയാക്കുന്നതിലും തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണം.
വാക്സിനായി കൂട്ടം കൂടിയാൽ നടപടി
തിരുവനന്തപുരം: വാക്സിൻ കേന്ദ്രങ്ങളിൽ ജനം കൂട്ടം കൂടാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടി എടുക്കും. മരുന്ന്, പലവ്യഞ്ജന കടകളിലെ തിരക്കൊഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും നടപടി സ്വീകരിക്കണം. ഹോം ഡെലിവറി ശക്തിപ്പെടുത്തണം. വളരെ അത്യാവശ്യ ഘട്ടങ്ങളിലേ ജനങ്ങൾ പുറത്തിറങ്ങാവൂ . പൊലീസിന്റെ നിർദ്ദേശങ്ങൾ ഏവരും അനുസരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |