മലപ്പുറം: ജില്ലയിൽ കൊവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം വലിയ തോതിൽ ഉയരുന്നു. ശനിയാഴ്ച 4,558 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ജില്ലയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു. 35.7 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 4,360 പേർക്കാണ് രോഗബാധ. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്കും വൈറസ്ബാധ കണ്ടെത്തി. 142 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
അവശ്യ സാധനങ്ങൾ വാങ്ങാൻ സൗകര്യങ്ങളുണ്ട്. പുറത്തിറങ്ങുമ്പോൾ രണ്ട് മാസ്ക്കുകൾ ശരിയായ രീതിയിൽ ധരിക്കണം
ജില്ലാ കളക്ടർ
നാടുകാണിയിൽ പ്രത്യേക പരിശോധനാ സൗകര്യം
നിലമ്പൂർ: അയൽ സംസ്ഥാനങ്ങളിൽ നിന്നും നാടുകാണി ചുരം വഴി വരുന്ന യാത്രക്കാർക്കുളള കൊവിഡ് പരിശോധന വഴിക്കടവിൽ തുടങ്ങി. ആനമറിയിലെ വനം ചെക്ക് പോസ്റ്റിന് സമീപം ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇന്നലെ 200ഓളം പേരെ പരിശോധിച്ചു.കൊവിഡ് ശക്തമായതിനെ തുടർന്ന് കർണാടക ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികൾ അടക്കമുളള നൂറുകണക്കിന് പേരാണ് പരിശോധന കൂടാതെ ജില്ലയിലേക്കെത്തുന്നത്. മെഡിക്കൽ കോളേജിലെ ഡോ. അഭിജിത്തിന്റെ നേതൃത്വത്തിൽ രണ്ട് ഡോക്ടർമാർ, മൂന്ന് നഴ്സുമാർ, പാരാ മെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെടെയുളള സംഘമാണ് ചുരത്തിലുളളത്. ആദ്യമായാണ് ചുരത്തിൽ പരിശോധനാ സംവിധാനം ഒരുക്കുന്നത്.ജില്ല മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം പ്രത്യേക ആരോഗ്യസംഘമാണ് പരിശോധന നടത്തുന്നത്.കൂടാതെ റവന്യൂ, പൊലീസ്, അദ്ധ്യാപകർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ചെക്ക് പോസ്റ്റും ആനമറിയിൽ പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |