കൊച്ചി: കൊവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ എറണാകുളം ഇന്നലെ നിശ്ചലമായി. ആദ്യ ദിനമായ ഇന്നലെ ജില്ലയിൽ പൊലീസ് കർക്കശമായ പരിശോധനയുമായി രംഗത്തിറങ്ങി.
ഹോട്ടലുകളും പലചരക്ക്, പച്ചക്കറി കടകളും മെഡിക്കൽ ഷോപ്പുകളും മറ്റ് അവശ്യ സേവനങ്ങൾ നൽകുന്നവരും മാത്രമാണ് തുറന്നത്.
രാവിലെ തന്നെ സിറ്റി പൊലിസ് കമ്മിഷണർ സി.എച്ച്. നാഗരാജുവും റൂറൽ എസ്.പി കെ. കാർത്തിക്കും അടങ്ങുന്ന ഉദ്യോഗസ്ഥർ നേരിട്ട് പരിശോധനക്ക് ഇറങ്ങി. കൊവിഡ് തീവ്രവ്യാപനം നടക്കുന്ന ജില്ലയെന്നതിനാൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന നിലപാടിലാണ് പൊലീസ്. നേര്യമംഗലം, അങ്കമാലി, പറവൂർ, നീർപ്പാറ, മരട് തുടങ്ങിയ കേന്ദ്രങ്ങളിൽ ജില്ല അതിർത്തികൾ പൂർണമായി അടച്ചുകൊണ്ടായിരുന്നു പരിശോധന. എല്ലാ പ്രധാന ജംഗ്ഷനുകളിലും പൊലീസുകാർ ബാരിക്കേഡുവെച്ച് വാഹനങ്ങൾ തടഞ്ഞു. അനാവശ്യ യാത്രയാണെന്ന് ബോധ്യപ്പെട്ടവർക്കെതിരെ കേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ആരോഗ്യപ്രവർത്തകരടങ്ങുന്ന അവശ്യ സർവീസൾക്ക് വേണ്ടി ബാരിക്കേഡുകൾക്ക് സമീപം പ്രത്യേക വഴിയൊരുക്കിയിരുന്നു.
സത്യവാങ്മൂലം ഉപയോഗിച്ച് പുറത്തിറങ്ങാമെന്നതിനാൽ പലരും വാഹനങ്ങളുമായി എത്തിയത് തിരക്ക് വർദ്ധിപ്പിച്ചു.
പൊതുഗതാഗതം സ്തംഭിച്ചു
കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്, മെട്രോ സർവീസുകൾ നടന്നില്ല. അത്യാവശ്യങ്ങൾക്കായി ഓട്ടോകളും ടാക്സികളും സർവീസ് നടത്തി. കെ.എസ്.ആർ.ടി.സി ആരോഗ്യപ്രവർത്തകർക്കായി പ്രത്യേക സർവീസുകൾ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |