ദ്രവ ഓക്സിജൻ ലഭിക്കുന്നില്ല
കൊല്ലം: സിലിണ്ടറുകളിൽ ഓക്സിജൻ നിറയ്ക്കുന്ന പ്ലാന്റുകളിൽ ആവശ്യമായ ദ്രവ ഓക്സിജന്റെ ലഭ്യതക്കുറവ് വരും ദിവസങ്ങളിൽ ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ഓക്സിജൻ ക്ഷാമത്തിന് കാരണമായേക്കും. നിലവിൽ ജില്ലയിൽ മുണ്ടയ്ക്കലിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ പ്ലാന്റ് മാത്രമാണുള്ളത്. ഒരേസമയം 24 സിലിണ്ടറുകൾ മാത്രം നിറയ്ക്കാൻ കഴിയുന്ന പ്ലാന്റിന് വരും ദിവസങ്ങളിലെ ആവശ്യകതയ്ക്കനുസരിച്ച് ഓക്സിജൻ വിതരണം ചെയ്യാൻ കഴിയില്ല.
തിരുവനന്തപുരം, മാവേലിക്കര, എറണാകുളം എന്നിവിടങ്ങളിലാണ് മറ്റ് ഫില്ലിംഗ് സ്റേഷനുകളുള്ളത്. ഇവിടങ്ങളിലെല്ലാം ദ്രവ ഓക്സിജൻ വിതരണം നടത്തുന്നത് കഞ്ചിക്കോട് സ്വകാര്യ ഫാക്ടറിയിൽ നിന്നാണ്. എല്ലാ ദിവസവും എത്തികൊണ്ടിരുന്ന ഓക്സിജൻ ടാങ്കറുകൾ ഇപ്പോൾ രണ്ടും മൂന്നും ദിവസങ്ങൾ ഇടവിട്ടാണ് എത്തുന്നത്. ചവറ കെ.എം.എം.എല്ലിൽ ഓക്സിജൻ ഉത്പാദനം ഉണ്ടെങ്കിലും ഫില്ലിംഗ് പ്ലാന്റ് ഇല്ലാത്തതിനാൽ ആവശ്യമായ ഓക്സിജൻ വിതരണം നടത്താൻ സാധിക്കില്ല. കെ.എം.എം.എല്ലിന് സമീപത്തെ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിൽ കിടക്കകൾ സജ്ജീകരിച്ച് പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
സ്റ്റോക്ക് കുറഞ്ഞു
ജില്ലയിലെ ഏഴ് സ്വകാര്യ ആശുപത്രികളിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും 20 ടൺ വീതം സംഭരിക്കാനുള്ള ഓക്സിജൻ ടാങ്കുകൾ നിലവിലുണ്ട്. എന്നാൽ ഇപ്പോൾ അഞ്ച് മുതൽ പത്ത് ടൺ വരെയാണ് സ്റ്റോക്കുള്ളത്. നിലവിലെ സാഹചര്യത്തിൽ പരമാവധി മൂന്ന് ദിവസം മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ.
പ്രതിദിനം ആവശ്യമുള്ളത്
ജില്ലാ ആശുപത്രി: 250 (വലിയ സിലിണ്ടറുകൾ)
ഹോക്കി സ്റ്റേഡിയം: 200 (ചെറിയ സിലിണ്ടറുകൾ)
ഓക്സിജൻ സംഭരണ ടാങ്കുകൾ
സ്വകാര്യ ആശുപത്രികൾ: 7
പാരിപ്പള്ളി മെഡിക്കൽ കോളേജ്: 1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |