SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.44 PM IST

കിട്ടുമോ എറണാകുളത്തിന് ധനമന്ത്രിയെ? അണികളും എൽ.ഡി.എഫ് പ്രവർത്തകരും പ്രതീക്ഷയിൽ

p-rajeev

കൊച്ചി: കഴിഞ്ഞ തവണ ഇല്ലാതെ പോയ മന്ത്രിസ്ഥാനം ഇക്കുറി പി. രാജീവിലൂടെ ലഭിക്കുമോയെന്ന ആകാംക്ഷ എറണാകുളത്ത് ബാക്കി. വ്യവസായങ്ങളുടെ തലസ്ഥാനവും കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് ഏറ്റവുമധികം നികുതിവരുമാനം നൽകുന്നതുമായ ജില്ലയിൽ നിന്നാകുമോ ധനമന്ത്രിയെന്ന ചർച്ചയും മുറുകി. സി.പി.എം നേതൃത്വം തീരുമാനത്തിൽ എത്തിയിട്ടില്ലെങ്കിലും അണികളും എൽ.ഡി.എഫ് പ്രവർത്തകരും പ്രതീക്ഷയിലാണ്. കളമശേരിയിൽ വിജയിച്ച പി. രാജീവ്, കൊച്ചിയിലെ കെ.ജെ. മാക്‌സി, കോതമംഗലത്തെ ആന്റണി ജോൺ, വൈപ്പിനിലെ കെ.എൻ. ഉണ്ണികൃഷ്ണൻ, കുന്നത്തുനാട്ടിലെ പി.വി. ശ്രീനിജിൻ എന്നിവരാണ് സി.പി.എമ്മിൽ നിന്ന് ഇക്കുറി വിജയിച്ചവർ. സി.പി.ഐ ഉൾപ്പെടെ ഘടകകക്ഷികളിൽ നിന്ന് ആരും വിജയിച്ചിട്ടില്ല. കഴിഞ്ഞ തവണ മൂവാറ്റുപുഴയിൽ ജയിച്ച സി.പി.ഐയിലെ എൽദോ എബ്രഹാം ഇക്കുറി തോൽക്കുകയും ചെയ്തു. വിജയികളിലെ മുതിർന്ന നേതാവ് പി. രാജീവാണ്. രാജ്യസഭാംഗമെന്ന നിലയിൽ പാർലമെന്റിൽ തിളങ്ങിയ നേതാവാണ് പി. രാജീവ്. ജില്ലയിൽ നിന്ന് ഒരു മന്ത്രിയെ നിശ്ചയിച്ചാൽ സ്വഭാവികമായും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ അദ്ദേഹത്തെ പരിഗണിക്കും. ജില്ലാ നേതൃത്വവും അതാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. ചർച്ചകൾ നടത്തി പാർട്ടിയുടെ നടപടിപ്രകാരം മന്ത്രിമാരെ നിശ്ചയിക്കുമെന്ന് പറയുമ്പോഴും അണികൾ സാമൂഹികമാദ്ധ്യമങ്ങളിലുൾപ്പെടെ പി. രാജീവിനെ മന്ത്രിസ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടുന്നു. ധനമന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യവും ഉന്നയിക്കുന്നു. ചെങ്ങന്നൂരിൽ വീണ്ടും ജയിച്ച സജി ചെറിയാനൊപ്പം ധനമന്ത്രി സ്ഥാനത്തേയ്ക്ക് പി. രാജീവിനെയും പരിഗണിക്കുന്നതായാണ് സൂചനകൾ. പുതുമുഖങ്ങൾ കൂടുതലായി മന്ത്രിസഭയിൽ വേണമെന്ന താല്പര്യം മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. ഇതും രാജീവിന് അനുകൂലമായേക്കും. സംസ്ഥാനത്ത് വൻകിട വികസനപ്രവർത്തനങ്ങൾ നടക്കുകയും വാണിജ്യ, വ്യവസായ, ഐ.ടി സംരംഭങ്ങങ്ങളുടെയും കേന്ദ്രമായ എറണാകുളത്തിന് പ്രതീക്ഷ നൽകുന്നതാണ് നിലവിലെ സാഹചര്യം. ജില്ലയുടെ വികസനപ്രവർത്തനങ്ങൾക്ക് വേഗത വർദ്ധിപ്പിക്കാൻ സുപ്രധാന വകുപ്പ് ഭരിക്കുന്ന മന്ത്രിയെ ആവശ്യമാണെന്ന വികാരം വ്യവസായ വാണിജ്യ കേന്ദ്രങ്ങൾക്കുമുണ്ട്.

എസ്. ശർമ്മയെ അവഗണിച്ചു

കഴിഞ്ഞ പിണറായി വിജയൻ മന്ത്രിസഭയിൽ വൈപ്പിനിൽ നിന്ന് വിജയിച്ച സി.പി.എമ്മിലെ മുതിർന്ന നേതാവ് എസ്. ശർമ്മയെ ഉൾപ്പെടുത്തിയിരുന്നില്ല. എം. സ്വരാജ്, കെ.ജെ. മാക്‌സി, ആന്റണി ജോൺ എന്നിവരായിരുന്നു അന്ന് മറ്റ് സി.പി.എം എം.എൽ.എമാർ. എസ്. ശർമ്മയെ പാർട്ടിയിലെ പടലപ്പിണക്കങ്ങളുടെ പേരിൽ അവഗണിച്ചെന്ന വികാരവും ഉയർന്നിരുന്നു. അതുമൂലം ഒന്നിലേറെ മന്ത്രിമാരെ പതിവായി ലഭിച്ചിരുന്ന എറണാകുളത്തിന് കഴിഞ്ഞ തവണ ആരുമില്ലാതായി. ജില്ലയുടെ ചുമതല ഇ.പി. ജയരാജനാണ് കഴിഞ്ഞ സർക്കാരിന്റെ ആദ്യകാലത്ത് നൽകിയത്. പിന്നീട് സി. രവീന്ദ്രനാഥായി. പ്രളയങ്ങൾ, കൊവിഡിന്റെ ഒന്നാം വരവ് സമയങ്ങളിൽ തൃശൂർ സ്വദേശിയായ വി.എസ്. സുനിൽകുമാർ ജില്ലയുടെ ചുമതല വഹിച്ചു. കൊവിഡിന്റെ കാലത്ത് സുനിൽകുമാർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് പ്രതിരോധ, ചികിത്സാ നടപടികൾക്ക് നേതൃത്വം വഹിച്ചത്. എങ്കിലും ജില്ലക്കാരനായ ഒരു മന്ത്രിയില്ലാത്തത് കുറവായി തന്നെ തുടർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, P RAJEEV
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.