SignIn
Kerala Kaumudi Online
Friday, 19 April 2024 4.39 AM IST

വേനൽമഴ തകർക്കുമ്പോഴും കുടിനീരിനായി നെട്ടോട്ടം

water

വിതുര: വിതുര പഞ്ചായത്തിലെ മരുതാമല, തേവിയോട്, മണിതൂക്കി വാ‌ർഡുകളിൽ താമസിക്കുന്നവ‌ർ ഒരിറ്റ് കുടിനീരിനായി പരക്കം പായേണ്ട അവസ്ഥയിലാണ്. വേനൽമഴ തിമിർത്ത് പെയ്യുമ്പോഴും പ്രദേശത്തെ കിണറുകളിൽ വേണ്ടത്ര വെള്ളമില്ല, ജല ശ്രോതസുകളും അരുവികളും നീർച്ചാലുകളും ഉറവകളും വറ്റി. മാസങ്ങളായി പൈപ്പ് വെള്ളം മാത്രമാണ് ഇവിടുത്തുകാരുടെ ഏക ആശ്രയം. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതും നിലച്ചു. 32 കോടി രൂപ ചെലവാക്കി നിർമ്മിച്ച വിതുര ബോണക്കാട് റോഡ് നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾക്ക് വെള്ളം കിട്ടിക്കൊണ്ടിരുന്ന പൈപ്പ് ലൈനുകൾ വെട്ടിപ്പൊട്ടിച്ചു. രണ്ടാഴ്ച മുൻപ് വരെ കുടിവെള്ളം ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ വാട്ടർഅതോറിട്ടിയും, പി.ഡബ്യൂഡിയും തമ്മിൽ പരസ്പരം പഴി ചാരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇരു കൂട്ടർക്കും അനവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ല. പ്രദേശത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴാണ് കുടിനീരിനായി ജനം പരക്കം പായുന്നത്.

നോക്കുകുത്തികളായി പൈപ്പ്

സർക്കാരിന്റെ ജലജീവൻ പദ്ധതിയുടെ ഭാഗമായി തേവിയോട്, മണിതൂക്കി, മരുതാമല എന്നീ മൂന്ന് വാർഡുകളിലായി നൂറിൽപ്പരം പേർക്ക് പൈപ്പ് കണക്ഷൻ നൽകിയിരുന്നു. ഇത് ജനത്തിന് ഏറെ അനുഗ്രഹമായി മാറുകയും ചെയ്തു. ഇപ്പോൾ പൈപ്പുകൾ നോക്കുകുത്തികളാണ്. മരുതാമല, മണിതൂക്കി, തേവിയോട് വാ‌ർഡുകളിൽ വേനൽക്കാലം എത്തിയാൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഭൂരിഭാഗം കിണറുകളും വറ്റി വരളും. ആദിവാസിമേഖലകളിൽ വരെ ജലക്ഷാമം അനുഭവപ്പെടും. മിക്കപ്പോഴും നദികളാണ് ആശ്രയം.

 ജലത്തിനായി നെട്ടോട്ടം

പേപ്പാറ ഡാമിലും വാമനപുരം നദിയിലും നിറയെ വെള്ളമുണ്ടെങ്കിലും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ തൊണ്ട നനയ്ക്കുവാൻ ഒരിറ്റ് ജലത്തിന് വേണ്ടി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ ആവിഷ്ക്കരിച്ച ഭൂരിഭാഗം പദ്ധതികളും കടലാസിലുറങ്ങുകയാണ്. വേനൽക്കാലത്ത് കുടിനീരിനായി സമര പരമ്പരകളും അരങ്ങേറാറുണ്ട്. ഇപ്പോൾ ഇൗ മേഖലയിൽ വേനൽമഴ പെയ്യുന്നുണ്ടെങ്കിലും കിണറുകളിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. അടിയന്തരമായി പ്രദേശത്ത് കുടിവെള്ള വിതരണം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സമരം നടത്തും

വിതുര പഞ്ചായത്തിലെ മരുതാമല, തേവിയോട്, മണിതൂക്കി വാ‌ർഡുകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിനീർക്ഷാമത്തിന് പരിഹാരം കാണണം. അടിയന്തരമായി പൈപ്പുകളിൽ ജലം എത്തിക്കണം. സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

മരുതാമല ഗ്രാമീണ ഗ്രന്ഥശാലാ ഭാരവാഹികൾ

എസ്. അനിൽകുമാർ (പ്രസിഡന്റ്)

എസ്.ബിനു (സെക്രട്ടറി).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.