തിരുവനന്തപുരം: ജില്ലയിൽ ഭീതിയുയർത്തി കൊവിഡ് വ്യാപനം. ഇന്നലെ തലസ്ഥാനത്ത് 4560 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 31.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 2,403 പേർ രോഗമുക്തരായി. 36,480 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 4,271 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ എട്ടുപേർ ആരോഗ്യ പ്രവർത്തകരാണ്. ജില്ലയിൽ പുതുതായി 6,781 പേരെ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 88,730 ആയി. 4,999 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി. ജില്ലയിലെ സ്ഥിതി രൂക്ഷമാവുകയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഒരാഴ്ചയ്ക്കുള്ളിൽ 25468 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ജില്ലാ ആരോഗ്യവകുപ്പിനും ജില്ലാ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരപരിധിയിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തുന്നുണ്ട്. രോഗികളുടെ എണ്ണം കൂടുന്ന സാഹര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ കൂടുതൽ സി.എഫ്.എൽ.ടി.സികളും തുടങ്ങുവാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.
കൊവിഡ് ഇന്നലെ
രോഗികൾ - 4560
സമ്പർക്ക രോഗികൾ - 4271
രോഗമുക്തി - 2403
ആകെ രോഗികൾ - 36480
നിരീക്ഷണത്തിലുള്ളവർ - 88,730
സ്വകാര്യ ആശുപത്രികളിൽ എക്സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാർ
ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചു. സ്വകാര്യ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങളുടെയും കിടക്കകളുടെയും ലഭ്യത ഉറപ്പാക്കുകയും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾ പൂർണമായി നടപ്പാക്കുകയും ചെയ്യുകയാണ് ഇവരുടെ പ്രധാന ഉത്തരവാദിത്വം.
സ്വകാര്യ ആശുപത്രികളിലെ ആകെ കിടക്കകളുടെ 50 ശതമാനം കൊവിഡ് ചികിത്സയ്ക്കു നീക്കിവയ്ക്കണമെന്നു ജില്ലാ കളക്ടർ നേരത്തേ ഉത്തരവിട്ടിരുന്നു. ഇങ്ങനെ ലഭിക്കുന്ന കിടക്കകളിൽ പകുതി എണ്ണം കെ.എ.എസ്.പി പ്രകാരമുള്ള സൗജന്യ ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്ന രോഗികൾക്കു മാറ്റിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ഇക്കാര്യം എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാർ കർശനമായി ഉറപ്പാക്കും. ആശുപത്രികളിലേക്കുള്ള പ്രവേശനം തീർത്തും സുതാര്യമാക്കണം. രോഗികൾക്ക് കിടക്കകൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകാതെ നോക്കണമെന്നും എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാർക്ക് കളക്ടർ നിർദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ ഓക്സിജൻ ലഭ്യതയും എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാർ ഉറപ്പാക്കും. ഓക്സിജന്റെ ആവശ്യകതയുണ്ടായാൽ ജില്ലാ ഓക്സിജൻ വാർ റൂമുമായി ബന്ധപ്പെട്ട് അടിയന്തരമായി ലഭ്യമാക്കും. എല്ലാ ആശുപത്രികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട് ലൈൻ ഉറപ്പാക്കും. ജില്ലാ ഭരണകൂടവുമായുള്ള ആശയ വിനിമയത്തിന് എല്ലാ സ്വകാര്യ ആശുപത്രികളും ഒരു നോഡൽ ഓഫീസറെ നിയമിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ സ്ഥിതി ഇപ്പോൾ നിയന്ത്രണ വിധേയമാണ്. ഈ സ്ഥിതി മാറാൻ അധികസമയം വേണ്ട. ആശുപത്രികളിലെല്ലാം കൊവിഡ് രോഗികൾ ഇപ്പോൾ കൂടുതലാണ്. കൃത്യമായി കൊവിഡ് മാനദണ്ഡങ്ങളും ലോക്ക്ഡൗൺ നിർദ്ദേശവും പാലിക്കുക.
കെ.എസ്. ഷിനു,
ഡി.എം.ഒ തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |