ന്യൂഡൽഹി: കൊവിഡ് ബാധിതനായ ഒരാൾ കടന്നുപോയ ആറടി അകലത്തിനപ്പുറത്തേക്കും വൈറസ് വ്യാപിക്കുമെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ. കൊവിഡ് മാർഗനിർദേശങ്ങൾ പുതുക്കി. വായുവിലൂടെ പകരുന്നതല്ല ഇത്തരം വൈറസുകളെന്ന ലാൻസെറ്റ് മെഡിക്കൽ ജേണലിൽ വന്ന റിപ്പോർട്ടിനെ തള്ളിക്കളയുന്നതാണ് പുതിയ മാർഗനിർദേശങ്ങൾ.
കൊവിഡ് വായുവിലൂടെ പകരുന്നതല്ലെന്നും, രോഗബാധിതനായ ഒരാളുടെ ശ്വസന ദ്രവങ്ങളുടെ തുള്ളികളിലൂടെ മാത്രമേ പകരൂ എന്നായിരുന്നു ആദ്യം കണ്ടെത്തിയിരുന്നത്. എന്നാൽ രോഗ വ്യാപനം രൂക്ഷമായതോടെയാണ് വായുവിലൂടെ അല്ലാതെ വൈറസ് ഇത്രയും വലിയ തോതിൽ വ്യാപിക്കില്ലെന്ന് വിലയിരുത്തലിൽ വിദഗ്ദ്ധർ എത്തിയത്.
കൊവിഡ് രോഗിയിൽ നിന്ന് മൂന്നോ ആറോ അടിക്കുള്ളിൽ രോഗ വ്യാപനത്തിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇത്ര ദൂരത്തിനിടയിൽ നേർത്ത തുള്ളികളുടേയും കണങ്ങളുടേയും സാന്ദ്രത കൂടുതലാണ്. രോഗബാധിതനായ ഒരാൾ കടന്നുപോയ ആറടി അകലത്തിനപ്പുറത്തേക്കും അയാൾ പുറത്തുവിട്ട കണങ്ങൾ 15 മിനിറ്റോളം തങ്ങിനിൽക്കും. ചിലപ്പോൾ മണിക്കൂറുകളോളം അണുബാധ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ശാരീരിക അകലം പാലിക്കുക, മാസ്‌കുകളുടെ ഉപയോഗം, വേണ്ടത്ര വായു സഞ്ചാരം ഉറപ്പാക്കുക, കൈകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക തുടങ്ങിയവയിലൂടെ രോഗം പടരുന്നത് ഒരു പരിധിവരെ തടയാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |