ചിറയിൻകീഴ്: കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കവലയൂരിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. മണമ്പൂർ വില്ലേജിൽ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോഷി (37) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെ പത്തിലധികം പേർ ചേർന്നാണ് കൊലപാതകം നടത്തിയത്.
ആക്രമികളിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോഷിയെ വീടിനു സമീപത്ത് വച്ച് മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഷിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.
കഞ്ചാവ് വിപണനവുമായി ബന്ധപ്പെട്ട തർക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതികൾക്കായുളള തിരച്ചിൽ ശക്തമാക്കിയെന്നും കടയ്ക്കാവൂർ പൊലീസ് പറഞ്ഞു. കൊലപാതകം, വധശ്രമം, കഞ്ചാവു കടത്ത്, മോഷണം, കവർച്ച തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ജോഷി. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് താഹയാണ് സംഭവത്തിന്റെ ദൃക്സാക്ഷി. താഹയുടെ മൊഴി രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |