കൊവിഡ് വ്യാപനത്തിന്റെ മറവിൽ ഓൺലൈൻ ക്ലാസ് നടത്തി പണം കൊയ്യാൻ സംഘം
കാസർകോട്: കൊവിഡ് വ്യാപനത്തിന്റെ മറവിൽ നിലവാരമില്ലാത്ത ഓൺലൈൻ ക്ളാസുകളിലൂടെ വൻതോതിൽ പണം കൊയ്യുന്ന സംഘം സജീവം. എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളെ പ്രലോഭിപ്പിച്ചാണ് വൻതുക ഫീസിനത്തിൽ ഈടാക്കുന്നത്. ഒരു മണിക്കൂർ മാത്രമുള്ള ഓൺലൈൻ ക്ളാസിന് അയ്യായിരവും പതിനായിരവുമാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്ന് ഫീസിനത്തിൽ ഈടാക്കുന്നത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട് കേന്ദ്രങ്ങളിൽ ഇരുന്നാണ് 'അദ്ധ്യാപകൻ' ഓൺലൈൻ 'പ്രസംഗം' നടത്തുന്നത്. ഓൺലൈൻ പഠനത്തിന് ഏജന്റുമാർ മുഖേന നൂറുകണക്കിന് വിദ്യാർത്ഥികളെയാണ് ചേർക്കുന്നത്.
കുട്ടികളെ നിരീക്ഷിക്കുന്നതിന് യാതൊരു സംവിധാനമില്ലെന്നതും ഇവരുടെ ക്ളാസുകളെ ഗുണമില്ലാതാക്കുന്നു. നിരവധി സ്ഥാപനങ്ങളുടെ പേരിലാണ് ഓൺലൈൻ ക്ളാസ് പൊടിപൊടിക്കുന്നത്. കഴിഞ്ഞ വർഷം സ്‌കൂളുകൾ അടച്ചിട്ടതോടെയാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകൾ ഇത്തരം സംഘങ്ങൾ കണ്ടെത്തിയത്. ക്ളാസെടുക്കുന്നവരുടെ നിലവാരം പരിഗണിക്കാതെയാണ് ഈ കച്ചവടം. ഈ അദ്ധ്യയനവർഷം തുടക്കത്തിൽ സ്കൂളുകൾ തുറക്കാനിടയില്ലെന്ന് കണ്ട് തങ്ങളുടെ ശൃംഖല വിപുലമാക്കുകയാണ് ഇത്തരക്കാർ.
പരിചയപ്പെടൽ സ്കൂൾ അദ്ധ്യാപകനെന്ന വ്യാജേന
രക്ഷിതാക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് വിളിച്ച് കുട്ടി പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകനാണെന്ന് പരിചയപ്പെടുത്തിയാണ് ഓൺലൈൻ ക്ലാസിനെക്കുറിച്ച് തട്ടിപ്പുകാർ അറിയിപ്പ് നൽകുന്നത്. കഴിഞ്ഞ കുറെ ദിവസമായി മലയോരത്തെ പ്രധാനപ്പെട്ട സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുടെ വീടുകളിലേക്ക് ഫോൺ വിളി എത്തുന്നുണ്ട്. അഞ്ചുമുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഓൺലൈനായി ഫോണിലൂടെ നൽകുന്ന ക്ലാസാണെന്നും ആളില്ലാത്ത മുറിയിൽ കുട്ടിയെ പഠിക്കാനിരുത്തണമെന്നുമാണ് ഓൺലൈൻ അദ്ധ്യാപകരുടെ നിർദ്ദേശം.
കൂടാതെ ഇത്തവണയും സ്‌കൂൾ തുറക്കാൻ സാദ്ധ്യതയില്ലെന്ന് അറിയിച്ചാണ് ഇവരുടെ ക്ഷണം. ഫോൺ വിളിയിൽ അപാകത തോന്നിയ ചില രക്ഷിതാക്കൾ സംസാരം റിക്കാർഡ് ചെയ്ത് സ്‌കൂളിലെ അദ്ധ്യാപകരെ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് വെളിവായത്.
പൊലീസ് അന്വേഷണം തുടങ്ങി
അദ്ധ്യാപകരുടെ നിർദ്ദേശ പ്രകാരം ഓഡിയോ ക്ലിപ്പടക്കം രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ക്ളാസ് തൃപ്തികരമല്ലെന്ന് കണ്ട് ഒഴിവായ വിദ്യാർത്ഥികളും പരാതിയുമായി രംഗത്തുണ്ട്. തമിഴ്നാട്ടിൽനിന്നും കർണാടകയിൽ നിന്നുമാണ് കോളുകൾ വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. വിവരങ്ങൾ പൊലീസ് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |