പാനൂർ: പരുക്കൻ ജീവിത യാഥാർത്ഥ്യങ്ങളോട് പടപെരുതി പ്രൈമറി സ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് സ്വയം പഠിച്ച് വിവിധ സർവ്വകലാശാലകളിൽ നിന്നും ഉന്നത ബിരുദങ്ങൾ നേടി സഞ്ചാര സാഹിത്യ ശാഖയിലും വിവർത്തന സാഹിത്യത്തിലും മുപ്പത്തിെയെട്ടോളം മികവുറ്റകൃതികൾ സമ്മാനിച്ച ഡോ. ഒ. കൃഷ്ണൻ പാട്യം ഇനി ഓർമ്മ.
സാംസ്കാരിക വിനിമയവും ദേശീയോദ്ഗ്രഥനവും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയിൽ മൈസൂരിൽ നിന്ന് തമിഴ് ഭാഷയിൽ നേടിയ ഡിപ്ലോമയാണ് സഞ്ചാരപ്രിയനായ ഒ. കൃഷ്ണന്റെ സാഹിത്യ ജീവിതത്തിൽ വഴിത്തിരിവായത്. തമിഴ് - മലയാളം താരതമ്യ സാഹിത്യ പഠനത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. അഖിലന്റെ "പാൽ മരക്കാട്ടിൽ " എന്ന തമിഴ് നോവലാണ് ആദ്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. തുടർന്ന് രാജം കൃഷ്ണൻ, ഇന്ദിര പാർഥസാരഥി, ലക്ഷ്മി, രാജാജി, കോവി മണി ശേഖരൻ, സുജാത തുടങ്ങിയ പ്രമുഖരായ തമിഴ്സാഹിത്യകാരന്മാരുടെ കൃതികൾ മലയാളികളെക്കൊണ്ട് വായിപ്പിച്ചത് ഒ. കൃഷ്ണനാണ്. 20 ഓളം വിവർത്തന കൃതികൾ അദ്ദേഹം മലയാളത്തിന് സമർപ്പിച്ചു. ചേറ്റിലെ മനുഷ്യൻ, ഉപ്പു മണികൾ, ചോരപ്പുഴ, കുറ്റാല കുറിഞ്ഞി, ഒരു കാവേരിയെപ്പോലെ, മുള്ളും മലരായി തുടങ്ങിയവയാണ് തമിഴിൽ നിന്നും വിവർത്തനം ചെയ്ത പ്രധാന കൃതികൾ. ഉത്തരാഖണ്ഡത്തിലേക്ക്, കിഴക്കൻ കടലിലെ മരതക ദ്വീപുകൾ, നേപ്പാൾ ഡയറി, ഭൂട്ടാൻ ഡയറി, രാജസ്ഥാൻ ഡയറി എന്നിവയാണ് പ്രധാന സഞ്ചാര സാഹിത്യകൃതികൾ. ഇതിൽ നേപ്പാൾ ഡയറിക്ക് കേരള സാഹിത്യ അക്കാഡമി പുരസ്കാരവും ലക്ഷദ്വീപ് യാത്ര സ്മരണകൾക്ക് സഞ്ചാര സാഹിത്യത്തിനുള്ള സാഹിത്യ അക്കാഡമി അവാർഡും വിവർത്തനത്തിന് എം.പി.കെ. അവാർഡും ലഭിച്ചിട്ടുണ്ട്.
"പത്മശാലിയ സമുദായം" എന്ന സമുദായോദ്ഗ്രഥന ഗ്രന്ഥം കേരളത്തിലുടനീളമുള്ള പത്മശാലിയ തെരുവുകളിൽ വർഷങ്ങളോളം സഞ്ചരിച്ചെഴുതിയ കൃതിയാണ്. പല ജില്ലകളിൽ നിന്നും ഗവേഷണ വിദ്യാർത്ഥികൾ ഈ കൃതിയുമായി ബന്ധപ്പെട്ട് ഒ. കൃഷ്ണനെത്തേടി പാട്യത്ത് എത്താറുണ്ട്. 12 വർഷങ്ങളായി പക്ഷാഘാതം പിടിപെട്ട് ഒരു ഭാഗം തളർന്ന് കിടക്കുമ്പോഴും വിധിയെ പഴിക്കാതെ ആറോളം കൃതികൾ രചിച്ച് പ്രസിദ്ധപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |