മലപ്പുറം: സമ്പൂർണ്ണ ലോക്ഡൗണിന് പിന്നാലെ മറ്റ് ജില്ലകളിൽ ആരോഗ്യപ്രവർത്തകർക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് തുടങ്ങിയിട്ടും ജില്ലയിൽ ഇതിനുള്ള യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതർ. യാത്രാസൗകര്യങ്ങൾ ഇല്ലാതായതോടെ സമയത്ത് ജോലിക്ക് എത്താനാവാതെ പ്രയാസപ്പെടുകയാണ് ആരോഗ്യപ്രവർത്തകർ. സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കായി കെ.എസ്.ആർ.ടി.സി 54 ഷെഡ്യൂളുകൾ പുതിയതായി ആരംഭിച്ചിട്ടുണ്ട്. എന്നാൽ ജില്ലയിൽ ഒന്ന് പോലും തുടങ്ങിയിട്ടില്ല.
പ്രധാന കൊവിഡ് ആശുപത്രിയായ മഞ്ചേരി മെഡിക്കൽ കോളേജിലെ ജീവനക്കാരാണ് ഇതുമൂലം ഏറെ പ്രയാസം അനുഭവിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായാണ് ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നത്. താത്ക്കാലിക ജീവനക്കാരടക്കം 400 പേരുണ്ട്. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് ഒന്നര വരെ ആദ്യ ഷിഫ്റ്റും ഉച്ചയ്ക്ക് ഒന്നര മുതൽ 7.30 വരെ രണ്ടാം ഷിഫ്റ്റും രാത്രി 7.30 മുതൽ രാവിലെ 7.30 വരെ മൂന്നാം ഷിഫ്റ്റ് എന്ന നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മിനിലോക്‌ഡൗൺ സമയത്ത് ഏഴരയുടെ ഷിഫ്റ്റുകാർക്ക് ആയിരുന്നു ബസ് കിട്ടാൻ പ്രയാസമെങ്കിൽ പൂർണ്ണ ലോക്ഡൗണോടെ മുഴുവൻ ഷിഫ്റ്റുകാരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സ്ത്രീ ജിവനക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ഇവർക്ക് സമയത്ത് ജോലിക്കെത്തുന്നതിനും വീട്ടിലേക്ക് തിരിച്ചുപോവാനും പ്രയാസമുണ്ടാകുന്നു. ആദ്യ കൊവിഡ് കാലത്ത് മഞ്ചേരി മെഡിക്കൽ കോളേജിലെ മൂന്ന് ഷിഫ്റ്റുകൾക്ക് അനുസരിച്ചും ജില്ലയിലെ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തിയിരുന്നു. മഞ്ചേരിയിൽ നിന്ന് മലപ്പുറം, വണ്ടൂർ, നിലമ്പൂർ ഭാഗങ്ങളിലേക്കായിരുന്നു സർവീസ്. മികച്ച നിലയിൽ സർവീസ് നടത്തിയതോടെ ജീവനക്കാർക്കും ഏറെ ആശ്വാസമായിരുന്നു. ജില്ലയിലെ വിവിധ താലൂക്കുകളിൽ പ്രവർത്തിക്കുന്ന കൊവിഡ് ആശുപത്രികളിലും സമാന സാഹചര്യമുണ്ട്.
സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെ ജില്ലയിലെ ആരോഗ്യപ്രവർത്തകർക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം. ജില്ലാ കളക്ടറെയും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറെയും ഈ ആവശ്യം അറിയിച്ചിട്ടുണ്ട്.
കെ.വിജയകുമാർ, ജില്ലാ സെക്രട്ടറി, എൻ.ജി.ഒ.യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |