തൃപ്രയാർ : തന്റെ അന്ത്യ നാൾ വരെ ഒരു മകളെ പോലെ കൂടെ നിന്ന് പരിചരിച്ച മരുമകൾ ഉഷയ്ക്ക് കവി കുഞ്ഞുണ്ണി മാഷ് സമ്മാനിച്ച വനമുല്ല ഇത്തവണയും മൊട്ടിട്ട് വിരിഞ്ഞു. കുഞ്ഞുണ്ണി മാഷുടെ 94ാമത് ജന്മദിനമാണിന്ന്. വലപ്പാട് അതിയാരത്ത് വീടിന്റെ കിഴക്കേ കോണിലെ വനമുല്ലയിൽ വിടർന്ന ഓരോ പൂവും കുഞ്ഞുണ്ണി മാഷെകുറിച്ചുള്ള ഓർമ്മകളായി മാറുകയാണ് എഴുത്തുകാരിയായ ഉഷ കേശവരാജിൽ.
മാഷുടെ എഴുത്തുകാരിയും സന്തതസഹചാരിയും കൂടിയായിരുന്നു മരുമകളായ ഉഷ. കുഞ്ഞുണ്ണിമാഷ് കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമത്തിൽ നിന്നും വലപ്പാട്ടേക്ക് താമസം മാറ്റിയതിൽപ്പിന്നെ മാഷുടെ ജീവിതാന്ത്യം വരെ നിഴലായി ഉഷ കൂട്ടിനുണ്ടായിരുന്നു. ഉഷയുടെ ചെടികളോടുള്ള അടങ്ങാത്ത പ്രേമം കുഞ്ഞുണ്ണി മാഷെ അത്ഭുതപ്പെടുത്തി. തന്റെ യാത്രകളിൽ കാണുന്ന അപൂർവ്വ ചെടികൾ ഉഷയ്ക്കായി മാഷ് കൊണ്ടുവരുമായിരുന്നു. ഒരുദിവസം തിരുവനന്തപുരത്ത് മിത്രനികേതനിൽ ചടങ്ങിനെത്തിയ മാഷെ അങ്കണത്തിൽ പൂത്ത് നിറഞ്ഞ് സുഗന്ധം പരത്തി നിൽക്കുന്ന വനമുല്ല ആകർഷിച്ചു. മരുമകളുടെ ചെടിപ്രേമം മിത്രനികേതൻ ഭാരവാഹികളെ അറിയിച്ച മാഷ് വനമുല്ലയുടെ കൊമ്പുമായാണ് മടങ്ങിയത്.
കുട്ടമാമ (കുഞ്ഞുണ്ണിമാഷ്) തനിക്കായി സമ്മാനിച്ച വനമുല്ലയെ ഉഷ വളർത്തി വലുതാക്കി. എന്നാൽ മുല്ല പൂത്ത് വിടരുന്നത് കാണാൻ കാത്തുനിൽക്കാതെ മാഷ് വിട പറഞ്ഞു. കുഞ്ഞുണ്ണിമാഷുടെ ഓർമ്മകൾ ഉണർത്തി കവിയുടെ നാലാം ശ്രാദ്ധ ദിനത്തിലാണ് വനമുല്ല ആദ്യമായി മൊട്ടിട്ടതും. 20 വർഷത്തിലേറെയായി വനമുല്ലയെ പരിപാലിച്ചുപോരുന്നതായി ഉഷ പറഞ്ഞു. അനുസ്മരണ സമിതികളും സാംസ്‌കാരിക സംഘടനകളും കുഞ്ഞുണ്ണിമാഷെ വിസ്മരിച്ച ദുഖത്തിൽ നീറിയിരുന്ന ഉഷ കേശവരാജിന്റെ മനസ്സിൽ സുഗന്ധം പരത്തിയാണ് വനമുല്ല പുഞ്ചിരിച്ചത്. പിന്നീടുള്ള ഓരോ ശ്രാദ്ധ ദിനങ്ങളിലും കൂടുതൽ മൊട്ടുകളുമായി വനമുല്ല വിരിയും. തുടർന്നുള്ള എതാനും ദിവസം വനമുല്ലയിൽ പൂക്കൾ നിറഞ്ഞുനിൽക്കും. വനമുല്ലയിൽ വിടരുന്ന ഓരോ പൂവും മാഷ് തനിക്ക് പകർന്നു തന്ന ജീവിതാനുഭവങ്ങളെ ഓർമ്മപ്പെടുത്തുകയാണെന്ന് ഉഷ പറയുന്നു.
കുഞ്ഞുണ്ണിമാഷെകുറിച്ച് ഒരു പുസ്തകം ഉഷ നേരത്തേ പുറത്തിറക്കിയിരുന്നു. കുട്ടികൾക്കായി ഓർമ്മിക്കാൻ ഓമനിക്കാൻ എന്ന മറ്റൊരു പുസ്തകവും രചിച്ചു. കവിയുടെ ബൃഹത്തായ ജീവചരിത്രത്തിന്റെ രചനയിലാണിപ്പോൾ ഉഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |