ആലപ്പുഴ: ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് നാലു ദിവസത്തിനുള്ളിൽ സംഭരിക്കാൻ കളക്ടർ എ.അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗത്തിൽ തീരുമാനം. കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കാൻ അടിയന്തര നടപടിയെടുക്കാൻ കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരെ ചുമതലപ്പെടുത്തി. മില്ലുകളെക്കൊണ്ട് നെല്ലെടുപ്പിക്കാനും തർക്കമുള്ള സ്ഥലങ്ങളിൽ പാടശേഖരസമിതികളുമായി സംസാരിച്ച് സംഭരണം വേഗത്തിലാക്കാനും അസിസ്റ്റന്റ് ഡയറക്ടർമാർ നടപടി സ്വീകരിക്കും.
പ്രാദേശിക കൃഷി ഓഫീസർമാർ ആവശ്യമായ സഹായം നൽകും. ജില്ലയിൽ 1.30 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചുകഴിഞ്ഞു. 4000 മെട്രിക് ടൺ നെല്ലാണ് വിവിധ പാടശേഖരങ്ങളിലായി സംഭരിക്കാനുള്ളതെന്നും പാഡി മാർക്കറ്റിംഗ് ഓഫീസർ മായ ഗോപാലകൃഷ്ണൻ അറിയിച്ചു. തർക്കം പരിഹരിച്ച് നെല്ലെടുക്കാനുള്ള നടപടി തുടങ്ങിയതായും പാഡി മാർക്കറ്റിംഗ് ഓഫീസർ പറഞ്ഞു. ഗുണനിലവാരപ്രശ്നവുമായി ബന്ധപ്പെട്ട തർക്കങ്ങളുള്ളതിനാലാണ് ചിലയിടങ്ങളിൽ നെല്ലു സംഭരണത്തിൽ തടസം നേരിടുന്നതെന്ന് യോഗം വിലയിരുത്തി. തർക്കങ്ങൾ പരിഹരിച്ച് വേഗത്തിൽ സംഭരണം പൂർത്തീകരിക്കാനും കൊയ്യാനുള്ള പാടശേഖരങ്ങളിലെ നെല്ലു സംഭരണത്തിന് മുൻകൂർ നടപടി സ്വീകരിക്കാനും കളക്ടർ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും അസിസ്റ്റന്റ് ഡയറക്ടർമാർക്കും പാഡി മാർക്കറ്റിംഗ് ഓഫീസർക്കും നിർദേശം നൽകി.
നെല്ല് സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ പാടശേഖരങ്ങളിൽ സൂക്ഷിക്കണമെന്ന വലിയ വെല്ലുവിളിയാണ് കുട്ടനാടൻ കർഷകർ നേരിടുന്നതെന്ന് നിയുക്ത എം.എൽ.എ തോമസ് കെ.തോമസ് പറഞ്ഞു. നെല്ല് പാടശേഖരത്തിൽനിന്ന് കരയിലേക്ക് എത്തിക്കാൻ കൂലിച്ചെലവും ഏറെയാണ്. കൊയ്ത്ത് തീരാനുള്ള പാടശേഖരങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കാൻ മുൻകൂർ നടപടി സ്വീകരിക്കണമെന്നും നിയുക്ത എം.എൽ.എ എച്ച്. സലാം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |