അടൂർ: നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ചയെ സംബന്ധിച്ച് വസ്തുനിഷ്ഠമായി വിലയിരുത്താൻ ഇനിയെങ്കിലും അടൂരിലെ നിയുക്ത എം.എൽ.എ ചിറ്റയം ഗോപകുമാറും എൽ.ഡി.എഫ് നേതൃത്വവും തയാറാകണമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ. എം.എൽ.എയ്‌ക്കെതിരെ ശക്തമായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കാൽലക്ഷത്തിൽപരം വോട്ടുകൾക്ക് വിജയിച്ച ജനപ്രതിനിധി കഴിഞ്ഞ പത്ത് വർഷമായി അടൂർ നിയോജക മണ്ഡലത്തോടു കാട്ടിയ അവഗണനയിൽ ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഫലത്തിലൂടെ വ്യക്തമായത്. ബി.ജെ.പി സഹായത്തോടെ കേരളത്തിൽ ഇടതുതരംഗം ഉണ്ടായിട്ടും മൂവായിരത്തിൽ താഴെ വോട്ടുകൾക്കാണ് ചിറ്റയത്തിന് വിജയിക്കാനായത്. ഭൂരിപക്ഷം വരുന്ന ഇതര സമുദായത്തിൽപ്പെട്ടവർ അധിവസിക്കുന്ന അടൂർ പട്ടികജാതി സംവരണ മണ്ഡലത്തിൽ ജാതിപറഞ്ഞ് താൻ വോട്ട് തേടിയെന്ന ആരോപണം മറുപടി അർഹിക്കുന്നില്ല. വോട്ടർമാരോടു കടപ്പാടുണ്ടെന്നും പൊതുപ്രവർത്തകൻ എന്ന നിലയിൽ അടൂരിലെ ജനങ്ങൾക്കൊപ്പം തുടർന്നും ഉണ്ടാകുമെന്നും കണ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |