തിരുവനന്തപുരം : കൊവിഡ് വ്യാപനം അതിരൂക്ഷമായ പഞ്ചായത്തുകളിൽ നിരീക്ഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിലെ പഞ്ചായത്തുകളിൽ സന്ദർശനം നടത്തി തുടർനടപടി സ്വീകരിക്കുന്നതിന് ജില്ലയിലെ പെർഫോമൻസ് ആഡിറ്റ് സൂപ്പർവൈസറെ ഉൾപ്പെടുത്തി സംഘം രൂപീകരിക്കാൻ
തദ്ദേശസ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാമുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും വാർഡ്തല സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ഉറപ്പുവരുത്തണം. വാർഡ്തല സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികൾ, ഓരോ പഞ്ചായത്തുകളിലെയും പോസിറ്റീവ് കേസുകളുടെ എണ്ണം, രോഗപ്രതിരോധ നടപടികൾ എന്നിവ സംബന്ധിച്ച ജില്ലാതല റിപ്പോർട്ട് 10ന് ഉച്ചയ്ക്ക് 12 മണിക്കകം ലഭ്യമാക്കാനും പഞ്ചായത്ത് ഡയറക്ടർക്ക് നിർദ്ദേശം നൽകി. തീവ്രരോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ പരിശോധന നടത്താനും പരിശോധനാ കേന്ദ്രങ്ങളിൽ ആളുകളെ എത്തിക്കുന്നതിന് വാഹന സൗകര്യം ഒരുക്കാനും പഞ്ചായത്തുകൾ നടപടി സ്വീകരിക്കണം. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ആവശ്യക്കാർക്ക് ഭക്ഷണം ലഭ്യമാക്കണം. പ്രത്യേക പരിഗണന ആവശ്യമുള്ള ജനവിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കി സഹായം എത്തിക്കും. പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ പേരു വിവരം റിപ്പോർട്ടായി നൽകാനും നിർദ്ദേശമുണ്ട്. ജില്ലകളിൽ ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിന് ആനുപാതികമായി റിസർവ് നോഡൽ ഓഫീസർമാരുടെ പട്ടിക തയ്യാറാക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ചുമതല നൽകിയിട്ടും ഏറ്റെടുത്തിട്ടില്ലാത്ത നോഡൽ ഓഫീസർമാരുടെ വിവരങ്ങൾ ലഭ്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |