ന്യൂഡൽഹി: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ദേശീയപാതയിലെ ടോൾ പിരിവിൽ കഴിഞ്ഞമാസമുണ്ടായത് വൻ കുറവ്. വാഹന ഗതാഗതം കുറഞ്ഞതോടെ ഫാസ്‌ടാഗിൽ നിന്നുള്ള വരുമാനം പത്തു ശതമാനം ഇടിഞ്ഞുവെന്ന് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. മാർച്ചിൽ ഫാസ്‌ടാഗിലൂടെ 3,100 കോടി രൂപ ലഭിച്ചിരുന്നു. ഏപ്രിലിൽ ഇത് 2,780 കോടി രൂപയായി താഴ്‌ന്നു.
ഫെബ്രുവരി 15 മുതലാണ് കേന്ദ്രസർക്കാർ ഫാസ്ടാഗ് നിർബന്ധമാക്കിയത്. ഇപ്പോൾ 95 ശതമാനം ടോൾ പിരിവും ഫാസ്ടാഗ് വഴിയാണ്. കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക, രാജസ്ഥാൻ, തമിഴ്‌നാട്, കേരളം എന്നിവയുൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക്ഡൗണിലേക്ക് കടന്നിട്ടുണ്ട്. ഇത് ഈമാസത്തെ ടോൾ പിരിവിനെയും ബാധിക്കും. മിക്ക സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ അടുത്തമാസത്തേക്ക് കൂടി നീണ്ടേക്കാമെന്നും ജൂലായോടെ മാത്രമേ ടോൾ പിരിവ് നേട്ടത്തിലേക്ക് തിരിച്ചെത്തൂ എന്നും ധനകാര്യ സ്ഥാപനമായ യെസ് സെക്യൂരിറ്റീസ് വ്യക്തമാക്കി.
കഴിഞ്ഞവർഷം ആദ്യമാസങ്ങളിലും കൊവിഡ് മൂലം ടോൾ പിരിവ് ഇടിഞ്ഞിരുന്നു. പിന്നീട്, സെപ്‌തംബറിലാണ് കൊവിഡിന് മുമ്പത്തേതിന് സമാനമായി 1,941 കോടി രൂപയോടെ ടോൾ വരുമാനം സാധാരണ നിലയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |