ഇരിട്ടി: ലോക്ക് ഡൗൺ മൂലം മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വ്യാജചാരായ ഉത്പ്പാദനത്തിനായി തയ്യാറാക്കിയ 200 ലിറ്ററോളം വാഷ് രണ്ട് വ്യത്യസ്ത കേസുകളിലായി പേരാവൂർ എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് അംഗം പ്രവന്റീവ് ഓഫീസർ എം.പി സജീവന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെയും ഉച്ചക്കുമായി നരിക്കടവ്, ചെട്ടിയാംപറമ്പ് ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് വാഷ് കണ്ടെത്തിയത്.
ഞായറാഴ്ച പുലർച്ചെ നരിക്കടവ് ഭാഗത്ത് നടത്തിയ റെയ്ഡിൽ 75 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. നരിക്കടവ് സ്വദേശിയായ താന്നിമലയിൽ വീട്ടിൽ തങ്കച്ചൻ എന്ന ജോൺസൺ (51)നെതിരെ കേസെടുത്തു. ചെട്ടിയാംപറമ്പ് ഭാഗത്തു നടത്തിയ റെയ്ഡിൽ 110 ലിറ്റർ വാഷ് കണ്ടെത്തി കോളശേരിൽ വീട്ടിൽ കെ.വി ശശീന്ദ്രൻ (58)നെതിരെ കേസെടുത്തു. ഇരുവരും മുൻ അബ്കാരി കേസുകളിലെ പ്രതികളാണ്.
ഇവരുടെ താമസ സ്ഥലത്തിനു സമീപത്തു നിന്നാണ് വാഷ് കണ്ടെടുത്തത്. പ്രവന്റീവ് ഓഫീസർ എം.പി സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡുകളിൽ പ്രവന്റീവ് ഓഫീസർ (ഗ്രേഡ്) ഇ.സി ദിനേശൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം ജയിംസ്, കെ.എ മജീദ്, പി.എസ് ശിവദാസൻ, എൻ.സി വിഷ്ണു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |