കുമരകം: ലോക്ക് ഡൗണിന്റെ കർക്കശ പരിശോധനകൾ നിലനിൽക്കെ, കോഴിക്കോട്ടു നിന്ന് മോഷ്ടിച്ച ബസുമായി എത്തിയയാൾ കുമരകത്ത് അറസ്റ്റിലായി. കോഴിക്കോട് ചക്കിട്ടാപറമ്പ് സ്വദേശി ബിനൂപാണ് (30) അറസ്റ്റിലായത്. വിവിധ ജില്ലകളിലൂടെ 270 കിലോമീറ്റർ സഞ്ചരിച്ചിട്ടും മറ്റൊരിടത്തും പിടിക്കപ്പെട്ടില്ലെന്ന് ഇയാൾ പറയുന്നു. കോഴിക്കോട് കുറ്റ്യാടി സ്റ്റാൻഡിൽ നിറുത്തിയിട്ടിരുന്ന പീപി എന്ന ബസാണ് ഇയാൾ മോഷ്ടിച്ചുകൊണ്ടുവന്നത്. കുറ്റ്യാടി സ്വദേശിയായ അയൂബിന്റെ ഉടമസ്ഥതയിലുള്ളതാണിത്.
ഇന്നലെ രാവിലെ പത്തരയോടെ കുമരകം കവണാറ്റിൻകരയിലെ ചെക്ക് പോസ്റ്റിൽ പൊലീസ് ബസ് തടയുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ വ്യക്തമായ മറുപടിയല്ല ലഭിച്ചത്. സംശയം തോന്നി ബസ് കുമരകം പൊലീസ് സ്റ്റേഷനിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ ബസ് മോഷ്ടിച്ചതാണെന്ന് ഇയാൾ സമ്മതിച്ചു. കുറ്റ്യാടി സ്റ്റേഷനുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ബിനൂപ് പല മോഷണ കേസുകളിലും പ്രതിയാണെന്നും വ്യക്തമായി. മുൻപ് ഒരു ടോറസും വാഹനങ്ങളുടെ പാർട്സുകളും ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്നലെ രാത്രി കുറ്റ്യാടി പൊലിസെത്തി കൊണ്ടുപോയി. കുമരകം സി.ഐ.വി സജികുമാർ, എസ്.ഐ.എസ് സുരേഷ്, ജൂനിയർ എസ്.ഐ.പ്രവീൺ, സി.പി.ഒ മാരായ ബാഷ്, അനിൽ, അനീഷ്, എ.എം.വി. പ്രദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |