കൊച്ചി: ലോക്ക് ഡൗണിന് പിന്നാലെ വ്യാജമദ്യനിർമാണവും വില്പനയും തടയാൻ എക്സൈസ് അധികൃതർ കണ്ണും കാതും കൂർപ്പിച്ച് ജാഗ്രത പാലിക്കുന്നതിനിടെ സ്വന്തം ആവശ്യത്തിന് വീടുകളിൽ ചാരായം വാറ്റുന്നവർ വർദ്ധിച്ചതായി ആശങ്ക. കൊവിഡ് നേരിടാൻ ജില്ലാഭരണകൂടം കർശനനടപടികൾ സ്വീകരിക്കുന്നതിനിടെ ലോക്ക് ഡൗണിന്റെ ആദ്യദിവസം തന്നെ ജില്ലയിൽ രണ്ടിടത്തുനിന്ന് ചാരായം വാറ്റ് കണ്ടെത്തി. വാറ്റിന് സാദ്ധ്യതയേറിയ മലയോര, വന മേഖലകളിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കി.
കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായതോട ആരംഭിച്ച ലോക്ക് ഡൗണിൽ ജില്ലയിലെ കള്ള് ഷാപ്പുകൾ ഉൾപ്പെടെ മുഴുവൻ മദ്യവില്പനകേന്ദ്രങ്ങളും അടച്ചു. പതിവ് മദ്യപാനികൾക്ക് ആവശ്യത്തിന് മുൻകൂർ വാങ്ങവയ്ക്കാൻ സമയവും ലഭിച്ചില്ല. ലോക്ക് ഡൗൺ വീണ്ടും നീട്ടിയാൽ വാങ്ങിവച്ച മദ്യവും തീരും. ഇതോടെ വ്യാജമദ്യത്തിലേയ്ക്ക് ഇത്തരക്കാർ വഴിമാറുമെന്നാണ് ആശങ്ക.
വ്യാജമദ്യവും മറ്റു ലഹരിവസ്തുക്കളും തടയാൻ റേഞ്ച്, സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണവും പരിശോധനയും ആരംഭിച്ചതായി എക്സൈസ് അധികൃതർ പറഞ്ഞു. ജില്ലയിലെ വനങ്ങളോട് ചേർന്നതും ഒറ്റപ്പെട്ടതുമായ മേഖലകളിൽ പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. മദ്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ചാരായം വാറ്റാനും നിറം ചേർത്ത് കുപ്പിയിൽ നിറച്ച് വ്യാജമദ്യമായി വിറ്റഴിക്കാനും സാദ്ധ്യതയുണ്ട്. അത്തരം പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കുന്നുണ്ട്. വാറ്റിന് ആവശ്യമായ വസ്തുക്കൾ വാങ്ങുന്നുണ്ടോയെന്ന് കടകളിലും നിരീക്ഷിക്കുന്നുണ്ട്. വാറ്റ് കണ്ടെത്തിയാൽ കർശനനടപടി സ്വീകരിക്കും. ചെറിയ സംഘങ്ങളാണ് യൂണിഫോമിലും മഫ്ത്തിയിലും രംഗത്തുള്ളത്.
അടുക്കളയിൽ വാറ്റ്
കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ ചാരായം വാറ്റിയ കേസുകൾ കണ്ടെത്തിയിരുന്നു. പതിവ് മദ്യപാനികളാണ് വീടുകളിലും മറ്റും രഹസ്യമായ വാറ്റി സ്വന്തമായി ഉപയോഗിച്ചിരുന്നത്. വീടുകളിൽ നടക്കുന്ന ഇത്തരം ചെറിയ വാറ്റ് സംബന്ധിച്ച വിവരങ്ങൾ ലഭിക്കാറില്ല. പിറവം ടൗണിലെ വീട്ടിൽ നിന്നുൾപ്പെടെ ചെറുകിട വാറ്റ് പിടികൂടി കേസെടുത്തിരുന്നു.നിലവിലെ ലോക്ക് ഡൗൺ നീണ്ടുപോയാൽ വീണ്ടും ഇത്തരം വാറ്റുകൾക്ക് സാദ്ധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. വീടുകളിൽ വാറ്റി പുറത്ത് വിറ്റഴിച്ചാലേ എക്സൈസ് അധികൃതർക്ക് വിവരം ലഭിക്കാൻ സാദ്ധ്യതയുള്ളു. കൊവിഡ് വ്യാപനം കുറയാതിരിക്കുകയും ലോക്ക് ഡൗൺ നീളുകയും ചെയ്താൽ ഇത്തരം വീട്ടുവാറ്റുകാരെ കണ്ടെത്താനും നീക്കങ്ങളുണ്ടാകും.മദ്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ മയക്കുമരുന്ന് ഉൾപ്പെടെ ലഹരിവസ്തുക്കൾ തടയാനും നിരീക്ഷണം തുടരുകയാണ്. കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കൾ വില്പനയ്ക്കെത്തുന്നത് തടയുകയാണ് ലക്ഷ്യം. ലോക്ക് ഡൗൺ മൂലം വാഹനങ്ങൾ നിലച്ചത് വരവ് കുറച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. അവശ്യവസ്തുക്കളുടെ മറവിൽ കഞ്ചാവ് ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നത് തടയാനും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
പിടിച്ചത് 650 ലിറ്റർ വാഷ്
ലോക്ക് ഡൗൺ ആരംഭിച്ച ശനിയാഴ്ച വനമേഖലയായ മലയാറ്റൂർ, അങ്കമാലി മാമ്പ്രയിൽ എന്നിവിടങ്ങളിൽ നിന്ന് വാറ്റുചാരായ കേന്ദ്രങ്ങൾ കണ്ടെത്തി എക്സൈസ് നശിപ്പിച്ചിരുന്നു. മലയാറ്റൂർ കണ്ണിമംഗലത്തെ പറമ്പിൽ നിന്ന് രണ്ടര ലിറ്റർ ചാരായവും 450 ലിറ്റർ വാഷുമാണ് പിടികൂടിയത്. നെടുമ്പാശേരിക്ക് സമീപം പാറക്കടവ് പഞ്ചായത്തിലെ മാമ്പ്രയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്. രണ്ടിടത്തു നിന്നും ആരെയും പിടികൂടാൻ കഴിഞ്ഞില്ല.
കർശന നടപടി
വ്യാജമദ്യവും മറ്റു ലഹരിവസ്തുക്കളും കണ്ടെത്താൻ വ്യാപകമായ നിരീക്ഷണം നടത്തുന്നുണ്ട്. വീടുകളിൽ സ്വന്തം ആവശ്യത്തിന് ചാരായം വാറ്റുന്നതും ശിക്ഷാർഹമാണ്. അത്തരക്കാരെ കണ്ടെത്താനും നടപടി സ്വീകരിക്കും.
ടി.എ. അശോക് കുമാർ
ഡപ്യൂട്ടി കമ്മിഷണർ
എക്സൈസ്
22 ഉദ്യോഗസ്ഥർക്ക് കൊവിഡ്
ജില്ലയിൽ 22 എക്സൈസ് ഉദ്യോഗസ്ഥർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. മറ്റംഗങ്ങൾക്ക് കൊവിഡ് സാദ്ധ്യത ഒഴിവാക്കാൻ രണ്ടു ബാച്ചുകളായി തിരിച്ചാണ് പ്രവർത്തനം. ഇതുമൂലം പരിശോധനകൾക്ക് ആൾ കുറവാണ്. മൂന്നും നാലും ദിവസം തുടർച്ചയായി ഡ്യൂട്ടി ചെയ്യുകയാണ് ഉദ്യോഗസ്ഥർ. കൊവിഡ് പ്രതിരോധ ചുമതലകളും ഉദ്യോഗസ്ഥർ നിർവഹിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |