കൊല്ലം: ലോക്ഡൗണിന്റെ രണ്ടാം ദിനം ഞായറാഴ്ചയായതിനാൽ അധികംപേരും പുറത്തേക്കിറങ്ങിയില്ല. നാടുറങ്ങിയ പ്രതീതിയായിരുന്നു ജില്ലയിലെങ്ങും. പൊലീസ് പരിശോധന കർശനമായിരുന്നെങ്കിലും അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങിയത്.
വൈകിട്ട് മൂന്നോടെ ജില്ലയിൽ പലേടത്തും ഇടിയോടുകൂടി മഴ പെയ്തതോടെ നിരത്തുകൾ പൂർണമായും വിജനമായി. ചുമതലകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരുമല്ലാതെ 99 ശതമാനം ആളുകളും കതകടച്ച് വീട്ടിലിരുന്നു.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ ഭൂരിഭാഗവും തുറന്നില്ല. പുനലൂർ, ആയൂർ, അഞ്ചൽ, പൂയപ്പള്ളി, നെടുമൺകാവ്, കൊട്ടാരക്കര, എഴുകോൺ, കുണ്ടറ, ശാസ്താംകോട്ട, പുതിയകാവ്, ഓച്ചിറ, കരുനാഗപ്പള്ളി, ചവറ, കൊല്ലം, കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിൽ ഇന്നലെ 80 ശതമാനം കടകളും അടഞ്ഞുകിടന്നു. മത്സ്യബന്ധനത്തിന് വള്ളങ്ങളും ബോട്ടുകളും പോയതുമില്ല.
ഇന്നലത്തെ ചിത്രം
1. ഹോട്ടൽ, പലചരക്ക് കടകൾ അടക്കം ഭൂരിഭാഗവും തുറന്നില്ല
2. പാൽ സൊസൈറ്റികൾ പ്രവർത്തിച്ചു
3. ബേക്കറി, മെഡിക്കൽ ഷോപ്പുകളിൽ 50 ശതമാനം അടഞ്ഞുകിടന്നു
4. ആശുപത്രികളോട് ചേർന്ന ഷോപ്പുകളാണ് തുറന്നത്
5. മത്സ്യം, പഴം, പച്ചക്കറി കടകൾ, സൂപ്പർ മാർക്കറ്റുകൾ തുറന്നില്ല
6. വാഹനങ്ങളിലുള്ള മത്സ്യ വില്പനയും നടന്നില്ല
കേസുകൾ കുറവ്
കൊല്ലം സിറ്റിയിൽ കൊവിഡ് നിയമലംഘനങ്ങൾക്കെതിരെ 32 കേസുകളെടുത്തു. റൂറലിൽ ഉച്ചവരെ 19 കേസുകളും. രണ്ടിടത്തുമായി 13 വാഹനങ്ങൾ പിടിച്ചെടുത്തു. അനാവശ്യമായി നിരത്തിലിറങ്ങിയവരെ താക്കീത് നൽകി വിട്ടയച്ചു.
''
ഇന്നലെ ഞായറാഴ്ചയായിരുന്നതിനാൽ നിരത്തിൽ വാഹനങ്ങളും ആളുകളും കുറവായിരുന്നു. അതിനാൽ കൂടുതൽ നടപടികൾ വേണ്ടിവന്നില്ല.
കൊല്ലം സിറ്റി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |