കേരളത്തിലെ പൊതുപ്രവർത്തകരുടെയും ഭരണകർത്താക്കളുടെയും അഴിമതിയും ദുർഭരണവും സംബന്ധിച്ച ആരോപണങ്ങളും സങ്കടങ്ങളും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികളും മറ്റു പരിഹാരങ്ങളും കൈക്കൊള്ളാനുള്ള നിയമസംഹിതയാണ് ലോകായുക്ത നിയമങ്ങൾ. നമ്മുടെ സംസ്ഥാനത്ത് ലോകായുക്ത സംവിധാനം ഒരു ഗവൺമെന്റ് ഉത്തരവിലൂടെ നിലവിൽ വരുന്നത് 15-11-1998ൽ ആണെങ്കിലും, അത് സജീവമായി പ്രവർത്തനമാരംഭിക്കുന്നത് 27-12-1998 മുതലാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഭരണകർത്താക്കളുടെ ദുർഭരണവും അഴിമതിയും അന്വേഷിച്ച് അവയ്ക്കെതിരെ നടപടികൾ സ്വീകരിക്കാൻ സ്വീഡൻ എന്ന രാജ്യത്ത് നിലവിലുണ്ടായതും ക്രമേണ വിവിധ രാജ്യങ്ങൾ സ്വീകരിച്ചതുമായ ഓംബുഡ്സ്മാൻ എന്ന അഴിമതി നിരോധന സംവിധാനത്തിന്റെ പരിഷ്കരിച്ച രൂപമാണ് നമ്മുടെ ലോക്പാലും ലോകായുക്തയും.
1998 നവംബറിൽ ലോകായുക്ത സംവിധാനം ആരംഭിച്ചെങ്കിലും അതിനെപ്പറ്റി വ്യക്തമായ നിയമാവലി ഉണ്ടാകുന്നത് 'ദ കേരള ലോകായുക്ത ആക്ട് 1999" കേരള നിയമസഭ പാസാക്കുന്നതോടു കൂടിയാണ്. പൊതുപ്രവർത്തകരുടെയും മറ്റു ഭരണകർത്താക്കളുടെയും അഴിമതി, അധികാര ദുർവിനിയോഗം, ദുർഭരണം എന്നിവയെപ്പറ്റിയുള്ള ആരോപണങ്ങൾ അന്വേഷിച്ച് നടപടികൾ സ്വീകരിക്കാനുള്ള സ്വതന്ത്ര സ്ഥാപനമാണ് ലോകായുക്ത. കൂടാതെ ഭരണകർത്താക്കളുടെ ദുർഭരണം മൂലമോ, നടപടി എടുക്കുന്നതിലുള്ള കാലതാമസം, അലംഭാവം, അശ്രദ്ധ എന്നിവ മൂലമോ യാതന അനുഭവിക്കുന്ന വ്യക്തിക്ക് നിയമ നടപടികളിലൂടെ സത്വര പരിഹാരം ലഭ്യമാക്കുന്ന സങ്കടനിവാരണ നിയമ സ്ഥാപനം കൂടിയാണ് ലോകായുക്ത.
ലോകായുക്ത സ്ഥാപനമെന്നാൽ ഒരു ലോകായുക്തയും രണ്ട് ഉപലോകായുക്തമാരും മറ്റ് നിരവധി ഉദ്യോഗസ്ഥരും ചേർന്നതാണ്. ഈ സ്ഥാപനത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് ലോകായുക്തയായി നിയമിക്കപ്പെടുന്ന വ്യക്തി സുപ്രീംകോടതി ജഡ്ജിയുടെയോ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയോ സ്ഥാനം വഹിച്ചിരുന്ന വ്യക്തി ആയിരിക്കണമെന്നും ഉപ ലോകായുക്തയായി നിയമിക്കപ്പെടുന്നവർ ഹൈക്കോടതി ജഡ്ജിയുടെ സ്ഥാനം വഹിച്ചിരുന്നവർ ആയിരിക്കണമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുമായി ചർച്ചചെയ്ത ശേഷമുള്ള മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം, സംസ്ഥാന ഗവർണറാണ് ഇവരെ നിയമിക്കുന്നത്. ഇവരെ തത്സ്ഥാനത്ത് നിന്ന് നീക്കണമെങ്കിൽ അവർക്കെതിരെ തെളിയിക്കപ്പെട്ട പെരുമാറ്റ ദൂഷ്യമോ, കഴിവുകേടോ നിലവിലുണ്ടായിരിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്യാനുള്ള ഒരു പ്രമേയം നിയമസഭയുടെ മൊത്തം അംഗസംഖ്യയുടെ ഭൂരിപക്ഷത്തിലും ഹാജരായി വോട്ടുചെയ്ത അംഗങ്ങളുടെ മൂന്നിൽ രണ്ടിൽ കുറയാത്ത ഭൂരിപക്ഷത്തിലും നിയമസഭയിൽ പാസാക്കി ഗവർണർക്ക് സമർപ്പിക്കണം. നീക്കം ചെയ്യൽ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് ഗവർണർ ആണ്.
ലോകായുക്തയുടെ പ്രവർത്തനം മുഖ്യമായി അവിടെ ലഭിക്കുന്ന പരാതികളിൽ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന വിധത്തിൽ അന്വേഷണം നടത്തി തീർപ്പ് കല്പിക്കുക എന്നതാണ്. പരാതികൾ രണ്ടു തരത്തിലാണുള്ളത്. അതായത് പൊതുപ്രവർത്തകർക്കെതിരെയുള്ള ആരോപണങ്ങളും ഭരണകർത്താക്കളുടെ ദുർഭരണവും അനീതിയും മൂലം വ്യക്തികൾക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കെതിരെയുള്ള പരാതികളും. ഇവിടെ പൊതുപ്രവർത്തകരുടെ നിർവചനത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എമാർ, സർക്കാർ ജീവനക്കാർ, മറ്റ് സർക്കാർ ശമ്പളം പറ്റുന്നവർ, രാഷ്ട്രീയ പാർട്ടികളുടെയും തൊഴിലാളി സംഘടനകളുടെയും സംസ്ഥാന - ജില്ലാതല ഭാരവാഹികൾ, യൂണിവേഴ്സിറ്റി ജീവനക്കാർ, സഹകരണ സംഘത്തെ നിയന്ത്രിക്കുന്നവർ, പ്രൈവറ്റ് സ്കൂളിന്റെയും കോളേജിന്റെയും ഭരണം നിയന്ത്രിക്കുന്നവർ തുടങ്ങി നിരവധിപേർ ഉൾക്കൊള്ളും. ലോകായുക്ത നിയമപ്രകാരം ആരോപണം എന്നാൽ ഇൗ പറയുന്നവയാണ്.
1. ഒരു പൊതുപ്രവർത്തകൻ തനിക്കോ, മറ്റേതെങ്കിലും വ്യക്തിക്കോ നേട്ടമുണ്ടാക്കുന്നതിന് വേണ്ടിയോ അല്ലെങ്കിൽ മറ്റൊരാളിന് ക്ളേശമുണ്ടാക്കുന്നതിന് വേണ്ടിയോ തന്റെ പൊതുപ്രവർത്തക പദവി ദുരുപയോഗം ചെയ്യുക.
2. വ്യക്തി താത്പര്യങ്ങൾക്കും അനുചിതമായ പ്രേരണകൾക്കും വിധേയമായി തന്റെ പദവി ദുർവിനിയോഗം ചെയ്യുക.
3. പക്ഷപാതപരമായ പ്രവർത്തനത്തിനോ, സ്വന്തക്കാരെ സഹായിക്കുന്നതിന് വേണ്ടിയോ ഉള്ള പദവി ദുരുപയോഗപ്പെടുത്തലോ, ഇന്ത്യൻ ശിക്ഷാ നിയമത്തിലോ അഴിമതി നിരോധന നിയമത്തിലോ നിർവചിക്കുന്ന അഴിമതികളോ ആകുന്നു.
മേൽപ്പറഞ്ഞ ആരോപണങ്ങൾക്കെതിരെയുള്ള പരാതികൾ ലോകായുക്ത നിയമങ്ങൾക്ക് വിധേയമായി ആർക്ക് വേണമെങ്കിലും ഫയൽ ചെയ്യാം. അതുപോലെ ഭരണകർത്താക്കളുടെ ദുർഭരണം മൂലം അനീതി അനുഭവിക്കുന്നവർക്കും ലോകായുക്തയിൽ ഒരു പരാതി സ്വയം നൽകി പരിഹാരം നേടാൻ വ്യവസ്ഥയുണ്ട്.
ഒരു പരാതി ലഭിച്ചാൽ അതിൽപ്പറയുന്ന ആരോപണങ്ങളെപ്പറ്റി ലോകായുക്തയോ ഉപലോകായുക്തയോ നിയമവും ബന്ധപ്പെട്ട ചട്ടങ്ങളും നടപടിക്രമങ്ങളും അനുശാസിക്കുന്ന വിധത്തിൽ അന്വേഷണം നടത്തുന്നു. ഒരു ഐ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും മറ്റ് വമ്പിച്ച തെളിവ് ശേഖരണ അധികാരങ്ങളും ലോകായുക്തയ്ക്കുണ്ട്. അന്വേഷണ ശേഷം പരാതിയിൽ പറയുന്ന ആരോപണങ്ങൾ പൂർണമായോ ഭാഗികമായോ തെളിയിക്കപ്പെട്ടെന്ന് ബോദ്ധ്യമായാൽ തങ്ങളുടെ നിഗമനങ്ങളും അതിനുള്ള തെളിവുകളും, പ്രസക്ത രേഖകളും ശുപാർശകളും ഒരു റിപ്പോർട്ടോടു കൂടി ലോകായുക്ത ബന്ധപ്പെട്ട മേലധികാരിയെ അറിയിക്കും. മേലധികാരി ആ റിപ്പോർട്ട് സ്വീകരിച്ച് മൂന്ന് മാസങ്ങൾക്കകം റിപ്പോർട്ടിന്മേൽ എന്ത് നടപടി സ്വീകരിച്ചെന്ന് ലോകായുക്തയെ രേഖാമൂലം അറിയിക്കേണ്ടതാണ്. എടുത്ത നടപടികൾ തൃപ്തികരമെങ്കിൽ പരാതി അവിടെ അവസാനിപ്പിക്കും. അല്ലെങ്കിൽ ലോകായുക്ത ഒരു സ്പെഷ്യൽ റിപ്പോർട്ട് ഗവർണർക്ക് നൽകുകയും ഗവർണർ പ്രസ്തുത റിപ്പോർട്ടിന്റെ ഒരു പ്രതി വിശദീകരണത്തോടെ നിയമസഭയിൽ വയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ഒരു പൊതുപ്രവർത്തകനെതിരെയുള്ള അഴിമതി ആരോപണം തെളിയുകയും ആ വ്യക്തി താൻ വഹിക്കുന്ന സ്ഥാനം തുടർന്ന് വഹിക്കാൻ പാടില്ലെന്ന് ലോകായുക്തയ്ക്കോ ഉപലോകായുക്തയ്ക്കോ ബോദ്ധ്യം വരുന്ന പക്ഷം, ലോകായുക്ത ആക്ട് സെക്ഷൻ 14 (1) പ്രകാരം ആ വിധത്തിൽ ഒരു പ്രഖ്യാപനം നടത്തുന്നതാണ്. അങ്ങനെയുള്ള പ്രഖ്യാപനം ബന്ധപ്പെട്ട അധികാരി നിർബന്ധമായും അംഗീകരിച്ച് നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി, മന്ത്രി തുടങ്ങിയവർക്കെതിരെയാണ് മേൽ പ്രഖ്യാപനം ഉണ്ടാകുന്നതെങ്കിൽ സെക്ഷൻ 14 (2) (i) പ്രകാരം അവർ വഹിക്കുന്ന പദവി രാജിവയ്ക്കേണ്ടതാകുന്നു. മറ്റു പൊതുപ്രവർത്തകരാണെങ്കിൽ നടപടിക്രമങ്ങൾ പാലിച്ച് അവർ വഹിക്കുന്ന സ്ഥാനം ഒഴിയേണ്ടതാണ്. കൂടാതെ പൊതുപ്രവർത്തകൻ ശിക്ഷാർഹമായ കുറ്റമാണ് ചെയ്തതെങ്കിൽ അയാളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ആജ്ഞയും ലോകായുക്ത പുറപ്പെടുവിക്കുന്നതാണ്.
ലോകായുക്ത നിയമ പ്രകാരം എടുത്തുപറയേണ്ട ഒരു വസ്തുത, ലോകായുക്ത റിപ്പോർട്ടിന്മേൽ അപ്പീൽ ഇല്ല എന്നുള്ളതാണ്. എന്നാൽ ലോകായുക്തയുടെ റിപ്പോർട്ട് വസ്തുതകളും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചല്ലാ എന്ന് ബോദ്ധ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട കക്ഷിക്ക് പ്രസ്തുത റിപ്പോർട്ടിനെതിരെ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി പരിഹാരം നേടാൻ കഴിയും.
ലോകായുക്തയിൽ വ്യാജ പരാതി നൽകുന്നവർക്കെതിരെയും ലോകായുക്തയ്ക്കോ ഉപലോകായുക്തയ്ക്കോ അപകീർത്തി ഉണ്ടാകണമെന്നുള്ള ലക്ഷ്യത്തോടെ ഏതെങ്കിലും പ്രസ്താവന ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന വ്യക്തിക്കെതിരെയും നടപടികൾ സ്വീകരിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ ജയിൽശിക്ഷയോ, പിഴയോ, രണ്ടും കൂടിയോ കുറ്റം ചെയ്തവർക്ക് ലഭിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |