തിരുവനന്തപുരം: ജില്ലയിലെ കൊവിഡ് വാക്സിനേഷൻ സെന്ററുകളിൽ തിരക്കു നിയന്ത്രിക്കുന്നതിനും കൂടുതൽ സൗകര്യമുറപ്പാക്കുന്നതിനും നടപടി സ്വീകരിച്ചതായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇതിനായി വാക്സിനേഷൻ നടക്കുന്ന സെന്ററുകളുടെ വിവരം ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറാക്കി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറും. പ്രദേശത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മതിയായ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കണം. അതത് ദിവസം എത്രപേർക്ക് വാക്സിൻ നൽകുന്നുവെന്ന വിവരം വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കണം. വാക്സിൻ സെന്ററിന്റെ ചുമതലയുള്ളയാൾ ഇക്കാര്യം ഉറപ്പാക്കണം. തിരക്ക് നിയന്ത്രിക്കുന്നതിന് പൊലീസ്,എക്‌സൈസ്,ഫയർ ഫോഴ്സ് തുടങ്ങിയ യൂണിഫോം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെയോ സന്നദ്ധ സേനാ പ്രവർത്തകരുടെയോ സേവനം സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ഉപയോഗപ്പെടുത്താം. വാക്സിനേഷൻ കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം അനുവദിക്കില്ലന്നും ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
വാക്സിനേഷനുവരുന്നവർക്ക് ക്യൂ പാടില്ല
മുൻകൂട്ടി തയ്യാറാക്കിയ ടോക്കൺ നൽകി ഇരിക്കാനുള്ള സൗകര്യം ക്രമീകരിക്കണം
വാർഡ് മെമ്പർമാർ, കൗൺസിലർമാർ എന്നിവർ ആവശ്യമായ സഹായം നൽകണം
വാർഡുതല സമിതി, വാർഡുതല വാർ റൂം എന്നിവയുടെ സേവനം ഉപയോഗപ്പെടുത്താം
സന്നദ്ധപ്രവർത്തകരെ വാർഡുതല വാർ റൂമിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |