ലിറ്ററിന് 1750 രൂപ
കോട്ടയം: ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകൾ അടഞ്ഞുതന്നെ. എന്നാൽ നാട്ടിൽ ചാരായം സുലഭം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാവസായിക രീതിയിൽ തന്നെയാണ് ചാരായം വാറ്റിയെടുക്കുന്നത്. ഇത് വില്ക്കാനും സംവിധാനങ്ങൾ വിപുലമാക്കി.
വിദേശമദ്യത്തിന് ഇരട്ടി വില നല്കേണ്ടിവരുന്നതിനാൽ മിക്കവരും ചാരായത്തെയാണ് ആശ്രയിക്കുന്നത്. രണ്ടാഴ്ച മുമ്പ് ലിറ്ററിന് 1000 രൂപ നല്കിയിരുന്ന ചാരായത്തിന് ഇപ്പോൾ വില 1750 രൂപ നല്കിയാലേ ലഭിക്കുകയുള്ളു. അതും അറിയാവുന്നവർക്കുമാത്രമേ ലഭിക്കുകയുള്ളു.
ഇന്നലെ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന 15 കുപ്പി മദ്യം ചങ്ങനാശേരി എക്സൈസ് സംഘം പിടികൂടിയിരുന്നു. ലോക്ഡൗണിനോടനുബന്ധിച്ച് നടത്തിയ പ്രതേൃക പരിശോധനയിൽ ആറ്റുപുറം വീട്ടിൽ ലിജോ അലോഷ്യസ് എന്നയാളിൽ നിന്നുമാണ് മദ്യം കണ്ടെടുത്തത്. 15 കുപ്പികളിലായി 2.7 ലിറ്റർ മദ്യമാണ് സൂക്ഷിച്ചത്. ചങ്ങനാശേരി എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊവിഡ് 19 രോഗ സാധ്യത പരിഗണിച്ച് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
തമിഴ്നാട്ടിൽ നിന്ന് കടത്തിയ മദ്യം പിടികൂടി
കോട്ടയം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്ന വിദേശമദ്യം കുമളി ചെക്ക്പോസ്റ്റിൽ പിടികൂടി. ചെക്ക്പോസ്റ്റിൽ എത്താതെ മറ്റ് ഊടുവഴികൾ വഴിയും മദ്യം കടത്തിക്കൊണ്ടുവരുന്നുണ്ട്. കോയമ്പത്തൂരിൽ നിന്ന് വാളയാർ ചെക്ക്പോസ്റ്റുവഴിയും വൻതോതിൽ വിദേശമദ്യം കടത്തുന്നുണ്ട്.
കൂടാതെ സ്പിരിറ്റും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂർ, കൊല്ലം ജില്ലകളിലേക്കാണ് ടാങ്കർ ലോറികളിൽ സ്പിരിറ്റ് ഒഴുകുന്നത്. കൂടാതെ ആഡംബര കാറുകളിലും നേർപ്പിക്കാത്ത സ്പിരിറ്റ് കടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതോടെ എക്സൈസും പൊലീസും റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.
ഇടുക്കി ചെറുതോണിയിൽ വീടിനോട്ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന 10 ലിറ്റർ വാറ്റുചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർകോടയും ഇന്നലെ പിടിച്ചെടുത്തിരുന്നു. തങ്കമണി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ മനോജ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വാത്തിക്കുടി ഞാറക്കവല മത്തൻകുന്നേൽ വർഗീസിന്റെ വീടിനടുത്തുനിന്നാണ് ചാരായം പിടിച്ചെടുത്തത്. മദ്യത്തിന്റെ ലഭ്യതയില്ലാത്ത സാഹചര്യം മുതലെടുത്താണ് വില്പനക്കായി ഇയാൾ ചാരായം വാറ്റിയത്. ലിറ്ററിന് 1000 മുതൽ 2000 രൂപ വരെ വിലക്കാണ് ചാരായവിൽപ്പന നടത്തിയിരുന്നത്. ഇയാളെ പിടികൂടാനായിട്ടില്ല. കൂടാതെ ഇടുക്കി മേഖലയിൽ പലയിടങ്ങളിലും വൻതോതിൽ ചാരായവാറ്റ് നടക്കുന്നുണ്ട്.
തൃപ്പൂണിത്തുറയിൽ യുവാവ് പിടിയിൽ
വീട്ടിൽ ചാരായം വാറ്റി വൽപ്പന നടത്തിയതിന് വട്ടപ്പാറ കൈപ്പട്ടൂർ കാരോട് വീട്ടിൽ എം.എസ്. അഭിലാഷിനെ (41) തൃപ്പൂണിത്തുറ എക്സൈസ് സംഘം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൈപ്പട്ടൂർ നാഗരാജ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. 5 ലിറ്റർ ചാരായം പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗീസിനൊപ്പം പ്രിവന്റീവ് ഓഫീസർ മാനുവൽ, സി.ഇ.ഒ ജ്യോതിഷ്, സെയ്ദ്, ശശി, ഷിജു, റസീന എന്നിവർ പങ്കെടുത്തു. ലോക്ഡൗൺ കാലത്ത് ചാരായവും വ്യജമദ്യവും നിർമ്മിക്കുന്നവരെ പിടിക്കാൻ പ്രത്യേക ഷാഡോസംഘം രൂപീകരിച്ചതായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |