കാസർകോട്: കോടികളുടെ നിക്ഷേപതട്ടിപ്പ് കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം ഉദ്യാവർ സ്വദേശി മുഹമ്മദ് ജാവേദിനെ(28) കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ജാവേദിനെ കാസർകോട് ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അതേസമയം കേസിൽ അന്വേഷണം പല ഉന്നതരിലേക്കും കൊണ്ടുപോകാനാണ് പൊലീസ് നീക്കം തുടങ്ങിയത്.
അറസ്റ്റിലായ ജാവേദ് കമ്മിഷൻ പറ്റുന്ന ഇടനിലക്കാരൻ മാത്രമായിരുന്നു. വമ്പന്മാർ പുറത്തുണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. കമ്പനിയുടെ ഡയറക്ടർമാർ ഉൾപ്പെടെ കൂടുതൽ പേരെ പൊലീസ് കേസിൽ പ്രതിചേർക്കും. ജാവേദിനെ മൈക്ലബ് ട്രെഡ്സ് എന്ന പേരിൽ നടത്തിയ മണി ചെയിൻ പദ്ധതിയിലേക്ക് കാസർകോട്, മംഗളൂരു പ്രദേശത്തുള്ള 453 പേരെ ജാവേദ് നേരിട്ട് ചേർത്തതായി അന്വേഷണത്തിൽ വ്യക്തമായി. കേരളത്തിലെമ്പാടും ദുബായിലും ഈ തട്ടിപ്പ് പദ്ധതി വ്യാപിച്ചു കിടക്കുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. മലേഷ്യൻ കമ്പനി സ്കീം എന്ന വ്യാജേന ഏജന്റുമാർ മുഖാന്തിരം മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന ആപ്ലിക്കേഷൻ വഴിയാണ് നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ചിരുന്നത്.
ജാവേദിനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഏജന്റുമാർ മുഖേന നിക്ഷേപകരുടെ 500 കോടിയോളം രൂപയാണ് തട്ടിയെടുത്തത്. ഇതു സംബന്ധിച്ച് ആരും പോലീസിൽ പരാതി നൽകാതിരുന്നത് തട്ടിപ്പിന് സഹായകരമായി മാറുകയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. തട്ടിയെടുത്ത പണം കൊണ്ട് ആർഭാട ജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്. വൻസംഘം തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. മണിചെയിൻ കമ്പനിയിൽ നിക്ഷേപിച്ച പണത്തിന് ഇരട്ടി ലാഭം കിട്ടാതിരുന്നതിലുള്ള വൈരാഗ്യം മൂലം മുഹമ്മദ് ജാവേദിനെയും സുഹൃത്ത് അഹമ്മദ് അഷറഫിനെയും തട്ടിക്കൊണ്ടുപോയ സംഭവമാണ് തട്ടിപ്പുസംഘത്തിലേക്ക് പൊലീസ് അന്വേഷണം എത്താൻ കാരണമായത്.
പൊലീസ് പിന്തുടർന്നതോടെ ജാവേദിനെയും അഷറഫിനെയും സംഘം വിട്ടയക്കുകയായിരുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് നടത്തിയ മണിചെയിൻ കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തട്ടിപ്പ് നടത്തിയവരിൽ ജാവേദും ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതോടെ ഇയാളെ കേസിൽ പ്രതിയാക്കുകയായിരുന്നു. കമ്പനിയുടെ ഡയറക്ടർമാർ അടക്കമുള്ളവരെയും കേസിൽ പ്രതികളാക്കും. ജാവേദിന്റെ കീഴിലുള്ള ഏജന്റുമാർ നാലായിരത്തോളം പേരെ മണിചെയിനിൽ ചേർത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |