ഓർമ്മദിനം പോലെ മേയ് 10
ബസിനെ തീഗോളമാക്കിയ ദുരന്തത്തിന്റെ ബാക്കിപത്രം
കൊച്ചി: ബസിനുള്ളിൽ 'പുകവലി പാടില്ല' എന്ന് എഴുതിവയ്ക്കുന്നത് യാത്രക്കാർക്കുള്ള മുന്നറിയിപ്പ് മാത്രമല്ല, പതിറ്റാണ്ടുകൾ മുമ്പുണ്ടായ ഒരു മഹാദുരന്തത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും വിമുഖത കാണിക്കുന്നവരെപ്പോലെയുള്ള ഒരാളുടെ പ്രവൃത്തി ദോഷത്തിന്റെ ഓർമപ്പെടുത്തൽ.
ചരിത്രഗവേഷകനായ ഡോ. കാനം ശങ്കരപ്പിള്ള ആ സംഭവത്തെക്കുറിച്ച് എഴിതിയിരിക്കുന്നത്: "ബസിൽ ഇന്ധനം നിറച്ചുകൊണ്ടിരുന്നപ്പോൾ സമീപത്ത് നിന്നൊരാൾ പുകവലിച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ നിരവധിപേർ വെന്തുമരിക്കാനിടയായതാണ് ആ സംഭവം. 1948 മേയ് 10 ന് കോട്ടയം ജില്ലയിലെ പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡ്. എ.എം.എസ് എന്ന സ്വകാര്യ ബസ് കമ്പനിയുടെ ബുക്കിംഗ് ഓഫീസ് പരിസരം. പൊൻകുന്നം -കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റൂട്ടിൽ ഓടുന്ന ചെറിയ ബസ് നിറഞ്ഞതിനെ തുടർന്ന് യാത്രക്കാരെ മറ്റൊരു വലിയ ബസിലേക്ക് മാറ്റിക്കയറ്റുകയാണ്. പുറപ്പെടുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കണം. ടിന്നുകളിൽ കൊണ്ടുവന്ന് ബസിലെ ടാങ്കുകളിൽ ഡീസൽ നിറയ്ക്കുകയാണ്. ഇന്ധനം നിറയ്ക്കുന്ന സമയത്ത് ആരും ബീഡി കത്തിക്കരുതെന്ന് ജീവനക്കാർ വിളിച്ചു പറയും. അതായിരുന്നു അന്നത്തെ രീതി. പക്ഷേ, ഒരു മദ്യപാനി അത് വകവച്ചില്ല. അയാൾ ബീഡി കത്തിക്കാൻ തീപ്പെട്ടി ഉരച്ചു. ക്ഷണനേരം കൊണ്ട് ബസിന് തീപിടിച്ച് ആളിക്കത്തി. പിഞ്ചു കുഞ്ഞുങ്ങളും നവദമ്പതികളുമടക്കം ഒട്ടേറെ ആളുകൾ വെന്തു മരിച്ചു. സ്ഥലവാസിയായ ചാക്കോ പന്ത്രണ്ടുപേരെ വലിച്ചിറക്കി രക്ഷപ്പെടുത്തി. അവസാനം ഒരു സ്ത്രീയെയും കുട്ടിയെയും രക്ഷപ്പെടുത്താനായി ബസിലേക്ക് ഓടിക്കയറുന്നതിനിടെ അയാൾ ചവിട്ടുപടിയിൽ മരിച്ചുവീണു. ബസിനുള്ളിൽ അവശേഷിച്ചവർ അവിടെകിടന്ന് മരിച്ചു. അമ്മയുടെ മാറോടു ചേർന്ന് കത്തിക്കരിഞ്ഞ കുഞ്ഞിന്റെയുൾപ്പെടെയുള്ള കാഴ്ചകൾ ആരുടെയും നെഞ്ച് തകർക്കുന്നതായിരുന്നു."
പട്ടംതാണുപിള്ള മന്ത്രിസഭ അധികാരമേറ്റ് ഒന്നരമാസം തികയുംമുമ്പാണ് തിരുവിതാംകൂറിനെ ഞെട്ടിച്ച മഹാദുരന്തം ഉണ്ടായത്. മന്ത്രി ടി.എം.വർഗീസ് സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിന്റെ ഗൗരവം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. തുടർന്ന് മന്ത്രിമാരായ ടി.എം. വർഗീസും സി.കേശവനും ആവശ്യപ്പെട്ടതനുസരിച്ച് ബസിനുള്ളിൽ 'പുകവലി പാടില്ല' എന്ന നിർദ്ദേശം നൽകി. പക്ഷേ അത് നടപ്പിലാകാൻ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |