കൊച്ചി: രണ്ടര സെന്റിനകത്ത് ഒരു വീട്. അതിനുചുറ്റും 30 അടി നീളത്തിൽ അഞ്ചടിയോളം മാത്രം വീതിയിലുള്ള ഇടുങ്ങിയ സ്ഥലം. അവിടെയാണ് ഈ വീട്ടമ്മ പുതിയ കൃഷിപാഠം തീർക്കുന്നത്. പ്ലാവ്, മാവ്, പേര, മുരിങ്ങ, നെല്ലി തുടങ്ങിയ ചെറിയ വൃക്ഷങ്ങൾ കായ്ഫലം നൽകുന്ന നിലയിൽ തഴച്ചുനിൽക്കുന്നു. തക്കാളി, വെണ്ട, മഞ്ഞൾ, കസ്തൂരി മഞ്ഞൾ, ഇഞ്ചി, പലതരത്തിലുള്ള മുളക്, കോളിഫ്‌ളവർ, കാബേജ്, ബീൻസ്, കൂർക്ക, ചീര എന്നിങ്ങനെ നീളുന്നു തുണ്ടുസ്ഥലത്തെ മറ്റു വിളകൾ. തൃക്കാക്കര കൃഷ്ണപ്രസാദം വീട്ടിൽ മിനി ശ്രീകുമാറാണ് ഈ കാർഷിക കൗതുകത്തിന്റെ ഉടമ.
രണ്ടുമുറിയും അടുക്കളയും സിറ്റൗട്ടുമുള്ള വീടിന്റെ സൺഷേഡിലും സ്റ്റെയർകേസിലുമെല്ലാം ചെടികൾ. ഒരാൾക്ക് ചെരിഞ്ഞു കയറാൻ മാത്രമേ സ്ഥലം ഒഴിവാക്കിയിട്ടുള്ളൂ. ഡ്രമ്മുകളിലാണ് വൃക്ഷങ്ങൾ. അധികം പൊക്കം വയ്ക്കാത്ത റെഡ് ജാക്ക്, ആയുർ ജാക്ക് പ്ലാവുകളും ഗ്രാഫ്റ്റ്‌ചെയ്ത മാവും പേരയും കായ്ച്ചുതുടങ്ങി.
മണ്ണില്ലാത്തതിനാൽ ആദ്യം കുറച്ചു വിഷമം ഉണ്ടായിരുന്നു. ഗ്രോബാഗിലും ചട്ടിയിലുമൊക്കെയായി ചെറിയ രീതിയിൽ തുടക്കമിട്ടു. അതൊക്കെയാണ് ഇപ്പോൾ നല്ല വിളവു നൽകുന്നത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറി ലഭിക്കും.
'ഞങ്ങൾക്ക് മണ്ണില്ല, പിന്നെ എങ്ങനെ കൃഷി ചെയ്യാനാ' എന്ന് ചോദിക്കുന്നവർക്കും മണ്ണുണ്ടായിട്ടും കൃഷി ചെയ്യാത്തവർക്കും മിനി ഒരു പാഠമാണ്. ഭർത്താവ് മുൻ മുനിസിപ്പൽ കൗൺസിലർ ശ്രീകുമാറും മക്കൾ മനു എസ്.കുമാർ, ശ്രീഹരി, മരുമകൾ സുമി എന്നിവരും കൃഷിയിൽ മിനിയുടെ സഹായികളാണ്.
അടുക്കളമാലിന്യം വളം
ജൈവവളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ആഹാര അവശിഷ്ടങ്ങൾ ശേഖരിച്ച് അതിലേക്ക് ഇനാക്കുലം ബാക്ടീരിയ ചേർത്ത് 45 ദിവസം അടച്ചുസൂക്ഷിച്ചാണ് വളമുണ്ടാക്കുന്നത്. ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയും നൽകും. ചെടികളുടെ ചുവട്ടിൽ പഴയ പ്ലാസ്റ്റിക് കുപ്പിയുടെ അടിഭാഗം മുറിച്ച് മണ്ണിലേക്ക് ഇറക്കിവയ്ക്കും. ഇതിലൂടെ വളം നേരിട്ട് ചെടിയിലേക്ക് എത്തിക്കുന്ന പൊടിക്കൈകളും മിനി ചെയ്യുന്നുണ്ട്.
''കൃഷിത്തോട്ടത്തിലെ ചെടികളെല്ലാം എന്റെ മക്കളാണ്. അത്രയ്ക്ക് കൊഞ്ചിച്ചാണ് വളർത്തുന്നത്. ഞാൻ സ്‌നേഹിക്കുന്നതിന്റെ ഇരട്ടി അവർ എനിക്ക് തിരിച്ചുതരുന്നതായി തോന്നിയിട്ടുണ്ട്.
-മിനി ശ്രീകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |