തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ ജനതാദൾ-എസിന്റെ മന്ത്രിയുടെ കാര്യത്തിൽ ജയിച്ച രണ്ട് അംഗങ്ങളും ചർച്ച ചെയ്ത് ധാരണയിലെത്താൻ പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ നിർദ്ദേശം. ഇരുവരും ധാരണയിലെത്തിയില്ലെങ്കിൽ അന്തിമ തീരുമാനം പാർട്ടി ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയ്ക്ക് വിടും.പാർട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു.ടി.തോമസും മന്ത്രി കെ. കൃഷ്ണൻ കുട്ടിയുമാണ് വിജയിച്ചവർ. കോവളത്ത് ഡോ. നീലലോഹിതദാസ് നാടാരും അങ്കമാലിയിൽ ജോസ് തെറ്റയിലും പരാജയപ്പെട്ടു. രണ്ടര വർഷം വീതം ഇരുവരും മന്ത്രിസ്ഥാനം വിഭജിക്കണമെന്ന നിർദ്ദേശം പാർട്ടിക്കുള്ളിലുണ്ടായെങ്കിലും അക്കാര്യത്തിൽ കൃത്യമായ നിർദ്ദേശം ഇന്നലത്തെ യോഗം നൽകിയില്ല. വീതം വയ്പ് ഒഴിവാക്കി അഞ്ച് വർഷവും ഒറ്റ മന്ത്രി മതിയെന്ന വാദവും ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നുണ്ട്.പാർട്ടിയുടെ സിറ്റിംഗ് സീറ്റായിരുന്ന വടകര ലോക് താന്ത്രിക് ജനതാദളിന് വിട്ടുനൽകിയത് നഷ്ടമായെന്നും പാർട്ടി സ്ഥാനാർത്ഥിയായിരുന്നുവെങ്കിൽ വിജയിച്ചേനെയെന്നും യോഗത്തിൽ അഭിപ്രായങ്ങളുയർന്നു. എൽ.ജെ.ഡിക്ക് വിട്ടുനൽകിയത് വഴി മുന്നണിയുടെ രണ്ട് സിറ്റിംഗ് സീറ്റുകളാണ് നഷ്ടമായതെന്നും വിമർശനമുയർന്നു.ഇരു ജനതാദളുകളും തമ്മിലുള്ള ലയനവാദം വീണ്ടും ചർച്ചകളിലുയരുന്നുവെങ്കിലും അതിനായി ഇനി തങ്ങൾ മുൻകൈയെടുക്കാനില്ലെന്നാണ് ജെ.ഡി.എസ് നിലപാട്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് സി.പി.എമ്മുമായി നടത്താനിരിക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ജെ.ഡി.എസിനെ പ്രതിനിധീകരിച്ച് മാത്യു.ടി.തോമസ്, കെ. കൃഷ്ണൻകുട്ടി, ഡോ. നീലലോഹിതദാസ് നാടാർ എന്നിവർ പങ്കെടുക്കും. കോവളത്തെ തോൽവിക്ക് ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിലേക്ക് മറിഞ്ഞത് കാരണമായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. എറണാകുളം ജില്ലയിലെ പൊതുട്രെൻഡാണ് അങ്കമാലിയിൽ യു.ഡി.എഫിന് അനുകൂലമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |