തിരുവനന്തപുരം:ന്യൂനപക്ഷ ഏകീകരണം നേമത്ത് ബി.ജെ.പിക്ക് തിരിച്ചടിയായെന്ന് പാർട്ടി ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ശനിയാഴ്ച ഓൺലൈനായാണ് യോഗം ചേർന്നത്.
ബി.ജെ.പിയുടെ സംഘടനാവോട്ടുകളിൽ കുറവില്ല. പാർട്ടിക്ക് ലഭിച്ചിരുന്ന നിഷ്പക്ഷ വോട്ടുകളും അനുഭാവികളുടെ വോട്ടുകളും കുറഞ്ഞു. നഗരസഭയിൽ ബി.ജെ.പിയുടെ സ്വാധീന മേഖലകളിലൊക്കെ വോട്ട് നിലനിറുത്താൻ കഴിഞ്ഞിട്ടുണ്ട്. വിശദമായ വിലയിരുത്തലിന് ഏരിയ, പഞ്ചായത്ത്, ബൂത്ത് തലത്തിൽ യോഗങ്ങൾ വിളിക്കും.
യോഗത്തിൽ ഉപസംഹാര പ്രസംഗം നടത്തിയ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ജില്ലയിൽ വർദ്ധിച്ചുവന്നിരുന്ന ബി.ജെ.പിയുടെ വോട്ടിംഗ് നിലവാരം കുറഞ്ഞത് വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെയാണെന്ന് പറഞ്ഞു. ഇതിന് മറുപടി പറയാൻ സംസ്ഥാന സെക്രട്ടറിയും വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായിരുന്ന എസ്.സുരേഷ് ശ്രമിച്ചെങ്കിലും ഉടനെ ചേരുന്ന ജില്ലാ കോർ കമ്മിറ്റിയിൽ വിശദീകരിക്കാനവസരം നൽകാമെന്ന് സംഘടനാ സെക്രട്ടറി എം. ഗണേശൻ അറിയിച്ചു. കേന്ദ്രസഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി പി. സുധീർ, സെക്രട്ടറിമാരായ സി.ശിവൻകുട്ടി, കരമന ജയൻ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |