ഹൈദരാബാദ്: ആശുപത്രിയിലേക്ക് ആവശ്യമായ ഓക്‌സിജനുമായി എത്തേണ്ട ഓക്‌സിജൻ ടാങ്കർ ഡ്രൈവറിന് വഴി തെറ്റി. സമയത്ത് ഓക്‌സിജൻ ലഭിക്കാതെ സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ഏഴ് രോഗികൾ മരിച്ചു. തെലങ്കാനയിലെ കിങ് കോട്ടി ആശുപത്രിയിലാണ് സംഭവം.
ഞായറാഴ്‌ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ഓക്‌സിജൻ ശേഖരം കുറഞ്ഞതിനെ തുടർന്ന് ആശുപത്രി അധികൃതർ വിതരണ കേന്ദ്രത്തിൽ അറിയിച്ചു. ഇവിടെ നിന്നും പുറപ്പെട്ട ഓക്‌സിജൻ ടാങ്കർ ഡ്രൈവറിന് ജദ്ചെര്‌ല എന്ന സ്ഥലത്തുവച്ച് വഴിതെറ്റി.
എത്തേണ്ട സമയമായിട്ടും ലോറി കാണാതായതോടെ പരിഭ്രാന്തരായ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ്, ടാങ്കർ കണ്ടെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഓക്‌സിജൻ കിട്ടാതെ ഏഴുപേർ മരണത്തിന് കീഴടങ്ങിയിരുന്നു. തീവ്രപരിചരണവിഭാഗത്തിലെ ആറുപേരും ഐസൊലേഷനിലായിരുന്ന ഒരാളുമാണ് മരിച്ചത്.
ഓക്‌സിജൻ ലഭ്യമാകാതെ വന്നതോടെ രോഗികളുടെ ബന്ധുക്കൾ ഓക്‌സിജന് വേണ്ടി പരക്കം പാഞ്ഞു. മരിച്ച ഏഴിൽ നാലുപേർക്ക് 35നും 45നുമിടയിലാണ് പ്രായം. 300 ഓക്‌സിജൻ കിടക്കകളും 50 ഐസിയു കിടക്കകളുമുളള കൊവിഡ് ചികിത്സയ്‌ക്കുളള സർക്കാർ ആശുപത്രിയാണ് കിങ് കോട്ടി ആശുപത്രി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |