തിരുവനന്തപുരം: സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജൻസികൾക്കെതിരായ അന്വേഷണത്തിനായി സർക്കാർ നിയമിച്ച ജുഡിഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ (ടേംസ് ഒഫ് റഫറൻസ്) സർക്കാർ നിശ്ചയിച്ചു. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും സ്വർണക്കടത്ത് കേസിൽ ഉൾപ്പെടുത്തുന്നതിനായി ഗൂഢാലോചന നടന്നുവോയെന്നാണ് പ്രധാനമായും സമിതി അന്വേഷിക്കുക. ഈ ഗൂഢാലോചനയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനും സമിതിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇ.ഡിക്കെതിരായ അന്വേഷണത്തിന് ജസ്റ്റിസ് വി.കെ. മോഹനൻ അദ്ധ്യക്ഷനായ സമിതിയെ മാർച്ച് 26നാണ് സർക്കാർ നിശ്ചയിച്ചത്.
മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരായ ഗൂഢാലോചന ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ മൂന്നാം പട്ടികയിൽ പറയുന്ന ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റമാണ്, സംസ്ഥാനത്തെ ഒരു വിഷയത്തിലാണ് അന്വേഷണം. കേന്ദ്ര സർക്കാരിന്റെ പരിധിയിലുള്ള കാര്യങ്ങളല്ല ഇത്, സ്വപ്നയുടെ രഹസ്യമൊഴി പുറത്തു വന്നതും സന്ദീപ് നായർ കത്തെഴുതിയതും ഗൂഢാലോചനയുമാണ് ജുഡിഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ.
ആരൊക്കെ ഇതിലുൾപ്പെട്ടിട്ടുണ്ട്, ഇതിനെതിരെ സ്വീകരിക്കേണ്ട നടപടികളെന്താണ് എന്നീ കാര്യങ്ങളിലാണ് കമ്മിഷൻ റിപ്പോർട്ട് നൽകേണ്ടത്. ഈ മാസം 7നാണ് ടേംസ് ഒഫ് റഫറൻസ് നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയത്. മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകാൻ ഇ.ഡി നിരന്തരം തന്നിൽ സമ്മർദ്ദം ചെലുത്തുന്നതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റേതായി പുറത്തുവന്ന വീഡിയോ സന്ദേശത്തിൽ ഉണ്ടായിരുന്നു. കോടതിയ്ക്ക് നൽകിയ കത്തിൽ കേസിലെ മറ്റൊരു പ്രതി സന്ദീപ് നായരും സമാന ആരോപണം ഉന്നയിച്ചിരുന്നു.
2020 ജൂലായ് അഞ്ചിനാണ് സ്വർണക്കടത്ത് കേസിന്റെ തുടക്കം. കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയിലേക്കും ചില മന്ത്രിമാരിലേക്കും നീങ്ങിയപ്പോഴാണ് അന്വേഷണം വഴിതെറ്റുന്നുവെന്ന ആക്ഷേപം ഉയർന്നത്. മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ. ഡി സംഘം സ്വപ്ന സുരേഷിനെ നിർബന്ധിക്കുന്നത് അടുത്തുണ്ടായിരുന്ന താൻ കേട്ടെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി അടിസ്ഥാനമാക്കി ഇ. ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി മജിസ്‌ട്രേട്ടിനു മുമ്പാകെ രേഖപ്പെടുത്തി തെളിവുനിയമ പ്രകാരം കേസ് ശക്തമാക്കാൻ ക്രൈംബ്രാഞ്ചിന് നിയമോപദേശവും ലഭിച്ചു. അതിന് പിന്നാലെയാണ് ജുഡിഷ്യൽ അന്വേഷണ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |