തിരുവനന്തപുരം: നാലു മണിക്കൂറിൽ തിരുവനന്തപുരത്തു നിന്ന് കാസർകോട് എത്താവുന്ന സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതി നിർണായകമായ ഘട്ടത്തിൽ. പദ്ധതിക്കായുള‌്ള സ്ഥലമേറ്റെടുക്കൽ ഉടൻ ആരംഭിക്കും. പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം, നിതി ആയോഗ് എന്നിവയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. കേന്ദ്ര ധനകാര്യ വകുപ്പിന്റെ ചെലവഴിക്കൽ സമിതിയും പദ്ധതിയെ പിന്തുണച്ചിരുന്നു. ഇനി കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ, നിർദ്ദിഷ്ട പദ്ധതി രേഖ, വായ്‌പ നൽകുന്ന ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജിക്ക), ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റമെന്റ് ബാങ്ക്, ജർമ്മൻ ഡെവലപ്മെന്റ് ബാങ്ക് എന്നിവയ്ക്ക് കൈമാറും.
സ്ഥലമേറ്റെടുക്കൽ വേഗം പൂർത്തിയാക്കണമെന്ന് ജിക്ക സംസ്ഥാന സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പദ്ധതിക്ക് ആവശ്യമായ സ്ഥലത്തിന്റെ 80 ശതമാനം ഏറ്റെടുത്താൽ മാത്രമെ സാമ്പത്തിക സഹായം അനുവദിക്കാനാകൂവെന്നാണ് ജിക്കയുടെ നിലപാട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ 529 കിലോമീറ്റർ താണ്ടാൻ നാലര മണിക്കൂർ മതിയാകും. തലസ്ഥാനത്ത് നിന്ന് എറണാകുളത്തേക്കുള്ള യാത്ര ഒന്നര മണിക്കൂറിലും ഒതുങ്ങും. 200 കിലോമീറ്റർ വേഗത്തിലായിരിക്കും ട്രെയിൻ ഓടുക.
ചെലവ് 63,941 കോടി
ഇന്ത്യൻ റെയിൽവേയ്ക്കും സംസ്ഥാന സർക്കാരിനും തുല്യഓഹരിയുള്ള കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നടപ്പാക്കുന്നത്. 63,941 കോടിയുടെ പദ്ധതി അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ റെയിൽ കടന്നു പോകുന്ന സ്ഥലത്തിന്റെ വീതി 15-25 മീറ്റർ ആയിരിക്കും. പദ്ധതിക്കായി 1383 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി 13,000 കോടിയാണ് ചെലവിടുക. എന്നാൽ, നിലവിലുള്ള റെയിൽവേ ലൈനിന് സമാന്തരമായി പുതിയ പാത കടന്നുപോകുന്ന ഭാഗത്ത് റെയിൽവേയ്ക്കുള്ള അധിക ഭൂമി ഈ പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയിൽവേ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. ഇതിലൂടെ 200 ഹെക്ടർ ഭൂമി ലഭിക്കും. ശേഷിക്കുന്ന സ്ഥലം ഏറ്റെടുത്താൽ മതിയാകും. പൈതൃക സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ഒഴിവാക്കാൻ സാദ്ധ്യതാ രൂപരേഖയിൽ 10 മുതൽ 50 മീറ്റർ വരെ മാറ്റം വരുത്തിയിട്ടുണ്ട്. പദ്ധതിക്കായി കിഫ്ബി 3000 കോടിയും ഹഡ്കോ 2100 കോടിയും നൽകും. വിദേശ ബാങ്കുകളിൽ നിന്ന് 33,000 കോടി സമാഹരിക്കാനാണ് കേരള സർക്കാർ ലക്ഷ്യമിടുന്നത്.
ഭൂമിയേറ്റെടുക്കൽ വെല്ലുവിളി
കേരളത്തിലെ ഭൂമിയേറ്റെടുക്കൽ എപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാലാണ് ജിക്ക ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചതെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയ ശേഷം സ്ഥലമേറ്രെടുക്കലിന്റെ പേരിൽ പ്രതിസന്ധി ഉണ്ടാകാൻ ജിക്ക ആഗ്രഹിക്കുന്നില്ല. മാത്രമല്ല, സ്ഥലം ഉറപ്പാക്കി നിർമ്മാണം തുടങ്ങിയാൽ എത്രയും വേഗം പദ്ധതി പൂർത്തിയാക്കാനാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
റെയിൽപാത ഇങ്ങനെ
11 ജില്ലകളിലൂടെയാണ് ട്രെയിൻ കടന്നുപോകുക. തിരുവനന്തപുരം കൊച്ചുവേളിയിൽ തുടങ്ങി കഴക്കൂട്ടം, ആറ്റിങ്ങൽ, കല്ലമ്പലം, പാരിപ്പള്ളി, കൊട്ടിയം, മുഖത്തല, കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂർ, മുളക്കുഴ വഴി ചെങ്ങന്നൂരിൽ, പിരളശ്ശേരി എൽ.പി.സ്‌കൂളിനു സമീപം വല്ലന റോഡിലാണ് ചെങ്ങന്നൂരിലെ സ്‌റ്റേഷൻ. നെല്ലിക്കൽ കോയിപ്പുറം, നെല്ലിമല, ഇരവിപേരൂർ, കല്ലൂപ്പാറ, മുണ്ടിയപ്പള്ളി, മാടപ്പള്ളി, വാകത്താനം, വെള്ളൂത്തുരുത്തി, പാറയ്ക്കൽ കടവ്, കൊല്ലാട്, കടുവാക്കുളം വഴി കോട്ടയത്തേക്ക്. കോട്ടയം റെയിൽവേ സ്‌റ്റേഷനു തെക്ക് മുട്ടമ്പലം ദേവലോകം ഭാഗത്താണ് പുതിയ സ്‌റ്റേഷൻ. കോട്ടയത്തുനിന്ന് എറണാകുളം കാക്കനാട്ടേക്ക്. അവിടെനിന്ന് നെടുമ്പാശ്ശേരി എയർപോർട്ട്, തൃശൂർ വഴി തിരൂരിൽ എത്തും. തിരൂർ മുതൽ റെയിൽ പാതയ്ക്ക് സമാന്തരമായാണ് പാത.
സ്റ്റേഷനുകൾ
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |