കൊൽക്കത്ത: ബി.ജെ.പി നേതാവിന്റെ മൃതദേഹം സംസ്‌കരിക്കാൻ മുന്നോട്ടു വന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പ്രവർത്തകർ. കൊവിഡ് ഭീതിയെത്തുടർന്ന് ബി.ജെ.പി പ്രവർത്തകർ പിൻമാറിയ ഇടത്താണ് സഹായഹസ്തവുമായി ടി.എം.സി പ്രവർത്തകർ രംഗത്തെത്തിയത്. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബർദ്വാനിലാണ് ഇത്തരമൊരു സംഭവം നടന്നത്.
ബി.ജെ.പി ബൂത്ത് പ്രസിഡന്റായിരുന്ന അനൂപ് ബാനർജി (60) വെളളിയാഴ്ചയാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ റീന സഹായത്തിനായി ബി.ജെ.പി പ്രവർത്തകരെ വിളിച്ചെങ്കിലും ആരും വന്നില്ല. ഇതോടെ ഒരു രാത്രി മുഴുവൻ അവർ ഭർത്താവിന്റെ മൃതദേഹത്തോടൊപ്പം കഴിച്ചുകൂട്ടി.
പ്രാദേശിക ബി.ജെ.പി പ്രവർത്തകരോട് പലതവണ അഭ്യർത്ഥിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. അനൂപ് ബാനർജി മരിച്ചത് കൊവിഡ് മൂലമാണെന്ന് അവർ സംശയിച്ചു. ഇതോടെ ശനിയാഴ്ച ടി.എം.സി നേതാവ് ബുദുൻ ഷെയ്ഘ് തങ്ങളുടെ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയും അവർ ശവസംസ്‌കാരം നടത്തുകയുമായിരുന്നു.
ഉച്ചക്ക് ഒരു മണിയോടെയാണ് തന്റെ ഭർത്താവ് മരിച്ചത്. അദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തിരുന്നു. ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും ഞാൻ വിവരം അറിയിച്ചു. തുടക്കത്തിൽ അവർ ഉടൻ വരുമെന്ന് പറഞ്ഞു. എന്നാൽ ആരെയും കണ്ടില്ലെന്നും റീന പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്റെ ഭർത്താവ് കൊവിഡ് മൂലം മരിച്ചുവെന്ന അഭ്യൂഹവും ഞാൻ കേൾക്കാനിടയായി. അദ്ദേഹത്തെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ഒരു വാഹനം ക്രമീകരിക്കാൻ തനിക്ക് കഴിഞ്ഞില്ല. പേമാരിയും കാറ്റും ഉണ്ടായിരുന്ന രാത്രിയായിരുന്നു. തനിക്ക് ഭർത്താവിന്റെ മൃതദേഹവുമായി രാത്രി ചെലവഴിക്കേണ്ടി വന്നതായും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |