തളിപ്പറമ്പ്: 117 വർഷം മുമ്പ് ബ്രിട്ടീഷ് കാർഷിക ശാസ്ത്രജ്ഞൻ ഡോ. ചാൾസ് ആൽഫ്രഡ് ബാർബർ നട്ടുപിടിപ്പിച്ച അപൂർവ്വ ജനുസിൽ പെട്ട എട്ടു മാവുകളിൽ ഏഴെണ്ണം കോടാലിക്കിരയായി. വ്യത്യസ്ത രുചിയും മണവുമുള്ളതാണ് എട്ട് മാവുകളുടെയും മാങ്ങകൾ. ഇവയുടെ ജനിതകശേഖരം തയാറാക്കാൻ തീരുമാനമെടുത്തെങ്കിലും നടപ്പിലാക്കാതെയാണ് മുറിച്ചുമാറ്റപ്പെട്ടത്. തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതാ വികസനത്തിനായാണ് മാവുകൾ മുറിച്ചുമാറ്റേണ്ടിവന്നത്.
1904 ൽ ഡോ. ബാർബർ കരിമ്പം ഫാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് യൂറോപ്പിൽ നിന്ന് മാവുകളുടെ ജംപ്ലാസം (ജനിതക ശേഖരം) എത്തിച്ചത്. ഇതിൽ വൈൽഡ് വെറൈറ്റികളായ മാവിനങ്ങളാണ് ഫാമിന് സമീപത്തെ റോഡുകളിൽ നട്ടത്. ആയിരക്കണക്കിന് മാങ്ങകൾ ഉണ്ടാവുന്നവയും അഞ്ചോ പത്തോ എണ്ണം മാത്രം ഉണ്ടാകുന്നവയും ഇക്കൂട്ടത്തിലുണ്ട്.
2008 ൽ ഈ മാവുകളുടെ പ്രത്യേകത തിരിച്ചറിഞ്ഞ് ഇവ സംരക്ഷിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചിരുന്നു.
കരിമ്പം ഒന്ന് മുതൽ കരിമ്പം എട്ട് വരെ പ്രത്യേക കോഡ് നൽകി ഈ മാവിനങ്ങളുടെ അണ്ടിയും മുകുളങ്ങളും ശേഖരിച്ച് ജനിതക ശേഖരത്തിന്റെ ഭാഗമാക്കാനായിരുന്നു നിർദ്ദേശം. എന്നാൽ ഇതിന്റെ ആദ്യപടിയായി മാവുകൾക്ക് കോഡ് നാമങ്ങൾ രേഖപ്പെടുത്തി ബോർഡ് വയ്ക്കുക മാത്രമാണ് ഉണ്ടായത്. പിന്നീട് യാതൊന്നും നടന്നില്ല. ഇതിൽ ഏറ്റവും വലിയ മാവായ മക്കളെ പൊത്തി മാവ് എന്ന് നാട്ടുകാർ വിളിക്കുന്ന പടുകൂറ്റൻ മാവ് ഉൾപ്പെടെ മുറിച്ചു മാറ്റിയിട്ടുണ്ട്. ആയിരക്കണക്കിന് മാങ്ങകൾ ഉണ്ടാകുന്ന ഈ മാവിൽ പക്ഷെ, താഴെ നിന്ന് നോക്കുന്നവർക്ക് ഒരെണ്ണം പോലും കാണാൻ സാധിക്കുമായിരുന്നില്ല. നൂറു കണക്കിന് പക്ഷികളും ഈ മുത്തശിമാവിന്റെ ചില്ലകളിൽ കൂടു വെച്ച് ചേക്കേറിയിരുന്നു. വികസനത്തിന്റെ ഭാഗമായി മാവ് മുറിച്ച് നീക്കുന്നതിന് മുമ്പ് ഇതിന്റെ ജനിതക ശേഖരം സംരക്ഷിക്കാൻ സാധിക്കാത്തത് തീരാനഷ്ടം തന്നെയാണ്. കൂട്ടത്തിലെ ഒരു മാവ് മാത്രമാണ് അവശേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |