ഒറ്റപ്പാലം: കൊവിഡ് രണ്ടാംതരംഗം പിടിമുറുക്കിയതോടെ മരണസംഖ്യ ഉയരുകയും ശ്മശാനങ്ങളിൽ തിരക്കേറുകയും ചെയ്തു. നിളാതീരത്തെ പ്രധാന ശ്മശാനങ്ങളായ ഷൊർണൂർ ശാന്തിതീരത്തും പാമ്പാടി ഐവർമഠത്തിലും സംസ്കാരത്തിന് തിരക്കനുഭവപ്പെടുന്നു. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിയതോടെ ശ്മശാനങ്ങളിൽ അർദ്ധരാത്രിയും ചിതയണയുന്നില്ല. പകൽ ആറുവരെ പ്രവർത്തിച്ചിരുന്ന ശ്മശാനങ്ങൾ ഇപ്പോൾ 24 മണിക്കൂറും പ്രവർത്തിക്കുകയാണ്. മുഴുവൻ സമയം പ്രവർത്തിക്കണമെന്ന് സർക്കാർ നിർദേശവുമുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 12നാണ് കൊവിഡ് ബാധിച്ചയാളുടെ മൃതദേഹം ഷൊർണൂരിൽ സംസ്‌കരിച്ചത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ള മൃതദേഹങ്ങളിവിടെ എത്തുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ 97 മൃതദേഹം സംസ്‌കരിച്ചതിൽ 70ഉം കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണ്. നാലിന് 16 പേരെ സംസ്‌കരിച്ചതിൽ 13ഉം ആറിന് 12 പേരിൽ 11നും കൊവിഡ് ബാധിച്ച് മരിച്ചവരാണ്. ഏഴിന് എത്തിയ 16 മൃതദേഹങ്ങളിൽ 15ഉം കൊവിഡ് ബാധിതരുടേതാണ്. മാർച്ചിൽ 149 പേരെ സംസ്‌കരിച്ചതിൽ 20 പേരാണ് കൊവിഡ് മൂലം മരിച്ചവർ. ഏപ്രിലിൽ 167ൽ 48 പേർക്കും കൊവിഡായിരുന്നു.
തൃശൂർ മെഡിക്കൽ കോളേജിൽ മരിക്കുന്നവരുടേതുൾപ്പടെ സംസ്‌കരിക്കാൻ ഷൊർണൂരിലേക്കാണെത്തുന്നത്. മോർച്ചറിയിൽ മൃദേഹം സൂക്ഷിക്കാൻ സ്ഥലമില്ലെന്നതാണ് പ്രധാന കാരണം. കർശന കൊവിഡ് മാനദണ്ഡങ്ങളോടെയാണ് സംസ്‌കാരം.
കൊവിഡ് മൃതദേഹം സംസ്‌കരിക്കാൻ പൊതുപ്രവർത്തകരും യുവജന സംഘടനകളുമാണ് മുന്നിട്ടിറങ്ങുന്നത്. ഷൊർണൂരിൽ കഴിഞ്ഞ ദിവസം മരിച്ചയാളുടെ ബന്ധുക്കളെല്ലാം രോഗംബാധിച്ച് നിരീക്ഷണത്തിലായതിനാൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് സംസ്കാരത്തിന് മുൻകൈയെടുത്തത്.
ഒറ്റപ്പാലം, ഷൊർണൂർ, വാണിയംകുളം മേഖലയിൽ യുവാക്കളുടെ സന്നദ്ധ കർമ്മ സേന സംസ്‌കാര കർമ്മത്തിന് മുന്നിട്ടിറങ്ങുന്നുണ്ട്. പാതിരാത്രിയിൽ വരെ ഇവർ സേവന സന്നദ്ധരാണ്.ഉറ്റവരുടെ യാത്രാമൊഴിയില്ലാതെ, അന്ത്യചുംബനമില്ലാതെ, ആചാരപരമായ ചടങ്ങില്ലാതെ, അവസാന കണ്ണീർ പ്രണാമമില്ലാതെ ശ്മശാന ഭൂമിയിൽ എരിഞ്ഞൊടുങ്ങുകയാണ് ഒട്ടേറെ മനുഷ്യായുസ്സുകൾ. നിളാതീരത്തെ ശ്മശാനങ്ങൾ നിരത്തുന്ന കണക്കുകളിലെ മുന്നറിയിപ്പ് ചെറുതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |