ചിറയിൻകീഴ്: ലോക്ക് ഡൗണിൽ വരുമാനം നിലച്ച് നട്ടം തിരിഞ്ഞ് കൂലിവേലക്കാർ. ലോക്ക് ഡൗൺ എല്ലാമേഖലയേയും സാരമായി ബാധിച്ചെങ്കിലും ഏറെ ദുരിതമായി മാറിയത് അന്നന്നത്തെ അന്നത്തിന് വേണ്ടി വിയർപ്പൊഴുക്കി അദ്ധ്വാനിക്കുന്ന കൂലിവേലക്കാരെയാണ്.
കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞില്ലെങ്കിൽ ലോക്ക് ഡൗൺ നീട്ടാനാണ് സാദ്ധ്യത. ഇപ്പോഴത്തെ ലോക്ക് ഡൗൺ വീണ്ടും നീളുമ്പോൾ പല കുടുംബങ്ങളുടെയും നിലനിൽപ്പുതന്നെ ചോദ്യചിഹ്നമാകും. ലോക്ക് ഡൗൺ മാറിയാലും ഇക്കൂട്ടർക്ക് ഉടനെ തന്നെ ജോലി സ്ഥലങ്ങളിൽ പഴയതുപോലെ സജീവമാകാനും പറ്റാത്ത അവസ്ഥയാണുള്ളത്. ഇവർക്ക് ജോലി നൽകിക്കൊണ്ടിരുന്നവരും കൊവിഡിന്റെ പശ്ചാത്തലത്തിൽ നട്ടംതിരിയുന്നതിനാൽ തൊഴിലിടങ്ങൾ പഴയതുപോലെ സജീവമാകാൻ എത്രകാലം വേണ്ടിവരുമെന്ന ആശങ്കയിലാണിവർ.
ചിലർക്ക് ക്ഷേമ നിധിയിൽ നിന്നുള്ള ധനസഹായം ആശ്വാസമായിയുണ്ടെങ്കിലും ബഹുഭൂരിപക്ഷവും ക്ഷേമനിധികളിൽ അംഗങ്ങളല്ല. സർക്കാർ നൽകാൻ പോകുന്ന കിറ്റുകൾ ഇവരുടെ കുടുംബങ്ങളിലെ പട്ടിണി മാറ്റുമെങ്കിലും ഭക്ഷണത്തിനപ്പുറം മരുന്നു തേടുന്ന രോഗികളും ഇത്തരം കുടുംബങ്ങളിൽ സർവസാധാരണമാണ്. അധികൃതരുടെ സഹായഹസ്തം തേടിയെത്തിയില്ലെങ്കിൽ കൊവിഡ് എന്ന മഹാമാരിയെക്കാൾ ദുരിതമാകും ജീവിതമെന്ന് ഇവർ പരാതിപ്പെടുന്നു.
ഇവരുടെ ശരാശരി ദിവസ വേതനം - 500നും 1000നും ഇടയിൽ
ദുരിതത്തിലായ തൊഴിലാളികൾ
വ്യാപാരസ്ഥാപനങ്ങൾ
സ്വർണക്കടകൾ
വീട്ടുജോലിക്കാർ
തെങ്ങുകയറ്റ തൊഴിലാളികൾ
നിർമ്മാണ തൊഴിലാളികൾ
ലോട്ടറി വില്പനക്കാർ
ഓട്ടോ-ടാക്സി തൊഴിലാളികൾ
സ്വകാര്യ വാഹനങ്ങളിലെ തൊഴിലാളികൾ
ജീവിതം ഇനിയെങ്ങനെ?
ചിറയിൻകീഴ് താലൂക്കിൽ തന്നെ ആയിരക്കണക്കിന് കൂലിവേലക്കാരാണ് തൊഴിലില്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്.
ഈ കുടുംബങ്ങളിലധികവും ഒരാളുടെ വരുമാനത്തിലാണ് തള്ളി നീങ്ങുന്നത്. അന്നന്നത്തെ കൂലി പലപ്പോഴും ചെലവിന് മാത്രമേ കാണുകയുള്ളൂ. ഇതിനു പുറമേ വീട് വയ്‌ക്കാനും ടൂവീലർ വാങ്ങാനും എടുത്ത ലോണും വിദ്യാഭ്യാസവും ചികിത്സാ ചെലവും കൂടിയാകുമ്പോൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിക്കെട്ടാനുള്ള തത്രപ്പാടിലായിരിക്കും ഇത്തരക്കാർ. രണ്ടു ദിവസം ജോലിക്ക് പോയില്ലെങ്കിൽ തന്നെ മറ്റുളളവരിൽ നിന്ന് കടം വാങ്ങേണ്ട ഗതികേടിലാണ് ഇക്കൂട്ടർ.
നഷ്ടം മുതലാളിമാർക്കും
തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാദ്ധ്യത തൊഴിലുടമകൾക്കുണ്ടെന്ന് പറയുമ്പോഴും അപ്രതീക്ഷിത വരുമാനനഷ്ടത്തിന്റെ പാതയിലാണ് തൊഴിലുടമകളും. ലോക്ക് ഡൗണിനെ തുടർന്ന് കടകളിൽ വാങ്ങിച്ചുവച്ചിരിക്കുന്ന സ്റ്റോക്കുകളിൽ പലതും കേടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |