തൃശൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആലപ്പുഴ നഗരസഭ ധൂപസന്ധ്യ നടത്തിയത് വിവാദമാകുമ്പോൾ, ഒരു വർഷം മുൻപ് അപരാജിതധൂമചൂർണ്ണം സംബന്ധിച്ച് തൃശൂരിൽ ഭാരതീയ ചികിത്സാവകുപ്പ് നടത്തിയ പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് ആയുർവേദ വിദഗ്ദ്ധർ.
ചൂർണ്ണം പുകച്ചാൽ കൊവിഡ് വൈറസ് ഇല്ലാതാവും എന്ന് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നിരിക്കേ, ചൂർണ്ണപ്രയോഗം അശാസ്ത്രീയമാണെന്ന ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആരോപണങ്ങൾക്കെതിരേ വൻ പ്രതിഷേധമാണ് ഉയർന്നത്. കഴിഞ്ഞ മേയിലാണ് ചൂർണ്ണത്തെ സംബന്ധിച്ചുളള പഠന, പരീക്ഷണങ്ങളുടെ സമഗ്ര റിപ്പോർട്ട് കളക്ടർക്ക് ഭാരതീയചികിത്സാ വകുപ്പ് കൈമാറിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് അപരാജിത ധൂമചൂർണ്ണം പുകച്ച് ഭാരതീയ ചികിത്സാവകുപ്പ് നടത്തിയ ആദ്യപഠനത്തിൽ ബാക്ടീരിയ 99.25 ശതമാനവും ഫംഗസ് 98.92 ശതമാനവും കുറഞ്ഞതായി കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം തുടർച്ചയായുളള പുകയ്ക്കലിന് ശേഷമായിരുന്നു ഇത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കളക്ടർ എസ്. ഷാനവാസ് ആയുഷ് വിഭാഗത്തോട് നിർദ്ദേശിച്ചതനുസരിച്ചാണ്, സീതാറാം ഫാർമസിയിലെ മൈക്രോ ബയോളജസ്റ്റിന്റെയും വിദഗ്ദ്ധരുടെയും നേതൃത്വത്തിൽ ഒമ്പതു ദിവസങ്ങളിലായി പരീക്ഷണം നടത്തിയത്. നാഷണൽ ആയുഷ് മിഷൻ, ഭാരതീയചികിത്സാ വകുപ്പ് ഡയറക്ടർമാർക്കും ആയുഷ് സെക്രട്ടറിക്കും റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ആദ്യദിനം പുകച്ചപ്പോൾ 95, 96 ശതമാനം വീതം ബാക്ടീരിയയും ഫംഗസും കുറഞ്ഞിരുന്നു. പ്രതിരോധശേഷി കുറയുന്നവരെ ബാധിക്കുന്ന ഫംഗസുകളും കുറഞ്ഞു. പാർശ്വഫലങ്ങളില്ലെന്നും വ്യക്തമായി.
ആയുർവേദവിദഗ്ദ്ധരുടെ വാദങ്ങൾ
പഠനങ്ങളിൽ, വായുവിൽ നിന്ന് എയർ സാമ്പ്‌ളിംഗ് വഴി വേർതിരിച്ചെടുത്ത അണുക്കളെ നശിപ്പിക്കാൻ ശക്തിയുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇൻവിട്രോ പഠനങ്ങളും ഈ ചൂർണ്ണത്തിന്റെ അണുനശീകരണ ശക്തി വെളിവാക്കുന്നു
അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ചൂർണ്ണം പുകച്ചപ്പോൾ ആർക്കും ഹൈപ്പർസെൻസിറ്റിവിറ്റി ഉണ്ടായിട്ടില്ല.
ചൂർണത്തിന്റെ പുകയുടെ ആന്റീബാക്ടീരിയൽ ആന്റിഫംഗൽ ആക്ടിവിറ്റിയും പഠനങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
വൈറസുകൾ കോശങ്ങളിൽ മാത്രം റെപ്ലിക്കേഷൻ ചെയ്യുന്നതും നിർജീവ വസ്തുക്കളിൽ പ്രത്യുൽപ്പാദനം നടത്താൻ സാധിക്കാത്തതുമായ ജീവവസ്തുക്കളാണ്. അവയ്ക്ക് വായുവിലോ, വെള്ളത്തിലോ പെരുകാനാകില്ല . ചൂർണ്ണത്തിലെ ഒരു ചേരുവയായ 'നീമി ' ന്റെ എക്‌സ്ട്രാക്ടിന് വായുവിൽകൂടെയോ സ്രവങ്ങളിൽ കൂടെയോ ശ്വാസകോശങ്ങളിലേക്ക് എത്തുന്ന കോക്ക്‌സാക്കി ബി വൈറസിനെ നശിപ്പിക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .
ഡോ. ഡി. രാമനാഥൻ
ജനറൽ സെക്രട്ടറി
ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് അസോ. ഒഫ് ഇന്ത്യ .
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും വീടുകളിലും അപരാജിത ചൂർണ്ണം പുകയ്ക്കുന്നത് ഫലപ്രദമാണെന്ന് പ്രാഥമിക പഠനത്തിൽ ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ പുകയേൽക്കുന്നതിന് കൃത്യമായ രീതിയുണ്ട്. അതുകൊണ്ടു തന്നെ ശ്വാസകോശത്തിന് യാതൊരു പാർശ്വഫലങ്ങളും സംഭവിക്കുന്നില്ല.
ഡോ. പി.ആർ സലജകുമാരി
ജില്ലാ മെഡിക്കൽ ഓഫീസർ
ഭാരതീയ ചികിത്സാവകുപ്പ്.
8 തരം മരുന്നുകൾ
ഗുൽഗുലു, നാന്മുഖപുല്ല്, വയമ്പ്, ചെഞ്ചല്യം, വേപ്പിൻതൊലി, എരുക്ക്, അകിൽ, ദേവദാരു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |