അടൂർ : ചടുലമായ സംഭാഷണ ചാതുരി, പ്രതിബന്ധങ്ങളെ മറികടക്കാനുള്ള കർമ്മകുശലത, മികച്ച സംഘാടകൻ തുടങ്ങി ഒാട്ടേറെ വിശേഷണങ്ങൾക്ക് അർഹതപ്പെട്ട വ്യക്തിത്വമായിരുന്നു ഇന്നലെ മരണമടഞ്ഞ കേരള ലേബർഫെഡ് ചെയർമാനും സംസ്ഥാന സഹകരണ യൂണിയൻ മുൻ ചെയർമാനുമായിരുന്ന അഡ്വ. മണ്ണടി അനിൽ. വശ്യചാരുതയാർന്ന പെരുമാറ്റത്തിലൂടെ ഏവരുടേയും വാൽത്സല്യമാർജ്ജിക്കുക മാത്രമല്ല, ഒരിക്കൽ പരിചയപ്പെടുന്നവരുടെ മനസിൽ എന്നും തിളങ്ങിനിന്ന വ്യക്തിപ്രഭാവം കൂടിയായിരുന്നു . കൊവിഡിനെ അതിജീവിച്ചെങ്കിലും ന്യുമോണിയ ആ ജീവിതത്തെ കവർന്നെടുത്തപ്പോൾ അൻപത്തിനാലാം വയസ്സിൽ നഷ്ടമായത് സഹകരണ മേഖലയിലെ മികച്ച ഒരു സംഘാടകനേയും മികവുറ്റ രാഷ്ട്രീയ പ്രവർത്തകനേയുമാണ്. എ.ഐ.എസ്.എഫിലൂടെയാണ് അനിലിന്റെ രാഷ്ട്രീയമായ ചുവട് വയ്പ്പ്. തിരുവനന്തപുരം ലോ അക്കാദമിയിൽ എൽ.എൽ.ബി വിദ്യാർത്ഥിയായിരിക്കെ എ.ഐ.എസ്. എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായി. സമരമുഖങ്ങളിൽ തീജ്വാലയായി നിന്ന മണ്ണടി അനിൽ ടി.എം.ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കേ നടന്ന പ്രീഡിഗ്രി ബോർഡ് സമരത്തിൽ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പൊലീസ് ക്സ്റ്റഡിയിൽ ക്രൂരമർദ്ദനത്തിന് ഇരയായി. സി.പി.ഐ നേതാക്കൾ മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തിയതിനെ തുടർന്നാണ് അബോധാവസ്ഥയിലായ അനിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. മണ്ണടി ഹൈസ്കൂളിൽ വിദ്യാർത്ഥിയായി ഇരിക്കേയാണ് പിതാവ് സി.പി.ഐ നേതാവ് ശ്രീധരൻപിള്ള സാറിന്റെ രാഷ്ട്രീയ പിൻമുറക്കാരാനായി അനിൽ എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയത്തിലേക്ക് കാലുവച്ചത്. സ്കൂൾ യൂണിറ്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, എ.ഐ.വൈ.എഫ് അടൂർ താലൂക്ക് സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, സി.പി.ഐ താലൂക്ക് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരവേ പാർട്ടിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് എം.വി.രാഘവന്റെ സി.എം.പിയിലേക്ക് ചുവടുമാറി. സി.എം.പി പത്തനംതിട്ട ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ മെമ്പർ എന്നീ സ്ഥാനങ്ങളും വഹിച്ചു.
എം.വി.രാഘവൻ സഹകരണ വകുപ്പ് മന്ത്രി ആയിരുന്ന കാലഘട്ടത്തിൽ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനായി. എം.വി.രാഘവന്റെ മരണത്തോടെ സി. എം. പി പിളർന്നപ്പോൾ കെ.ആർ.അരവിന്ദാക്ഷൻ നേതൃത്വം നൽകിയ സി. എം.പിയുടെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായിരുന്നു. പിന്നീട് അവരിൽ ഒരുവിഭാഗം ലോക് താന്ത്രിക് ജനതാദളിൽ ലയിച്ചതോടെ നിലവിൽ എൽ.ജെ.ഡി യുടെ സംസ്ഥാന സെക്രട്ടറിയും കേരള ലേബർഫെഡ് ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം ജില്ലയിലെ പ്രമുഖ അഭിഭാഷകനായും കഴിവ് പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |