മലപ്പുറം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അസ്വസ്ഥമാവുന്നെങ്കിൽ അറിയണം ജില്ലയുടെ ആരോഗ്യ മേഖലയുടെ നിലവിലെ പരിതസ്ഥിതി. 65 കൊവിഡ് ആശുപത്രികളിലെ 196 ഐ.സി.യു ബെഡുകളിൽ ഇനി അവശേഷിക്കുന്നത് മൂന്നെണ്ണം മാത്രം. ഇതുതന്നെ സ്വകാര്യ ആശുപത്രികളിലും. മഞ്ചേരി മെഡിക്കൽ കോളേജിലെ 87 ബെഡുകളിലും രോഗികളുണ്ട്.
കൊവിഡിന്റെ രണ്ടാംതരംഗത്തിൽ ഗുരുതര രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. 119 വെന്റിലേറ്ററുകളിൽ 27 ഒഴിവുകൾ മാത്രം. ഇതിൽ 24ഉം മഞ്ചേരി മെഡിക്കൽ കോളേജിലാണ്. ഇവിടെ ആകെ 61 വെന്റിലേറ്ററുകളാണുള്ളത്. നിലമ്പൂർ ജില്ലാ ആശുപത്രി - രണ്ട്, തിരൂർ ജില്ലാ ആശുപത്രി - മൂന്ന് എന്നിങ്ങനെയാണ് സർക്കാർ ആശുപത്രികളിലെ വെന്റിലേറ്ററുകൾ. സർക്കാർ ആശുപത്രികളിൽ 65 വെന്റിലേറ്ററുകളും സ്വകാര്യ ആശുപത്രികളിൽ 53 വെന്റിലേറ്ററുകളുമാണ് ഉള്ളത്.
ഓക്സിജൻ സപ്ലൈയുള്ള 502 നോൺ ഐ.സി.യു ബെഡുകളിൽ 89 ഒഴിവുകളാണുള്ളത്. വേങ്ങര സി.എച്ച്.സി - 20, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി - 31, തിരൂർ ജില്ലാ ആശുപത്രി - 5, മഞ്ചേരി മെഡിക്കൽ കോളേജ് - 30, തിരൂരങ്ങാടി താലൂക്ക് ആശുപത്രി - 35 എന്നിങ്ങനെ സർക്കാർ ആശുപത്രികളിലെ 121 ബെഡുകളിൽ ഒരിടത്തും ഒഴിവുകളില്ല. വിവിധ സ്വകാര്യ ആശുപത്രികളിലായി 381 ബെഡുകളുണ്ട്. ഇവിടങ്ങളിലാണ് 89 ബെഡുകളിലാണ് ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൊവിഡ് ആശുപത്രികൾ, സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി, ഡൊമിസിലറി കെയർ എന്നിങ്ങനെ 132 സെന്റുകളാണ് കൊവിഡ് ചികിത്സയ്ക്കായി ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളിലായി ആകെ 5,089 ബെഡുകളുണ്ട്. രോഗമുക്തരാവുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ച പശ്ചാത്തലത്തിൽ ഒഴിവുവരുന്ന ബെഡുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. 2,740 ബെഡുകളിൽ ഒഴിവുണ്ട്. ഇതിൽ 1,945 എണ്ണം വാർഡ് ബെഡുകളാണ്. 795 എണ്ണം റൂം ബെഡുകളും. സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സികളിലുമാണ് കൂടുതൽ ഒഴിവുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |