ആലപ്പുഴ: കൊവിഡിന്റെ രണ്ടാംവരവ് വലിയ പ്രതിസന്ധി സൃഷ്ടിക്കവേ, ആവശ്യത്തിന് സ്ഥിരം ജീവനക്കാരില്ലാതെ ആരോഗ്യവകുപ്പ് വലയുന്നു. പലതസ്തികകളിലും താത്കാലിക നിയമനമാണ് നടക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ളവരുടെ ജോലി ഭാരം വൻതോതിൽ ഉയർന്നു. താത്കാലിക നിയമനം ഒഴിവാക്കി നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
പൊതുജനാരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ വർഷം മന്ത്രിസഭായോഗം പുതുതായി അനുവദിച്ച 2799 തസ്തികകളിൽ തുടർനടപടികൾ ഉണ്ടായില്ല. അനുവദിച്ച തസ്തികകളിൽ കൂടുതലും നഴ്സുമാരുടേതാണ്. പാരാമെഡിക്കൽ ജീവനക്കാർ, ഡോക്ടർമാർ എന്നിവരുടെ തസ്തികകളും പുതുതായി സൃഷ്ടിച്ചവയിലുണ്ട്. ആവശ്യത്തിനു ജീവനക്കാരെ ലഭിക്കാത്ത സാഹചര്യം എല്ലാ ജില്ലകളിലും നിലനിൽക്കുമ്പോഴും ഉദ്യോഗാർത്ഥികൾക്കു നിയമനം നൽകാൻ സർക്കാർ ശ്രമിക്കുന്നുമില്ലെന്നാണ് ആക്ഷേപം.
സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റിൽ നിന്ന് 18 ശതമാനം നിയമനം മാത്രമാണ് നടന്നിട്ടുള്ളത്. കൊവിഡ് ഡ്യൂട്ടി കൂടി വന്നതോടെ നിലവിൽ സ്റ്റാഫ് നഴ്സുമാരുടെ കുറവ് ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ ഒരു രോഗിക്ക് ഒരു സ്റ്റാഫ് നഴ്സ് എന്നതാണ് അനുപാതം. വാർഡുകളിൽ നാല് രോഗിക്ക് ഒരു സ്റ്റാഫ് നഴ്സ് എന്ന അനുപാതമാണ് വേണ്ടത്. എന്നാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 100 രോഗിക്ക് രണ്ട് സ്റ്റാഫ് നഴ്സ് എന്ന അനുപാതമാണുള്ളത്. പുതുതായി സൃഷ്ടിച്ച തസ്തികളിൽ പലതിലും എൻ.എച്ച്.എമ്മിന്റെ പേരിൽ താത്കാലിക്കാരെ നിയമിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ ആകെ 90 നിയമന ശുപാർശകളാണ് നടന്നത്. ഇവയിൽ തന്നെ പകുതിയിൽ അധികം എൻ.ജെ.ഡി നിയമനങ്ങളാണ്. ഓപ്പൺ വിഭാഗത്തിൽ വെറും 54 എണ്ണവും.
നീട്ടിക്കിട്ടി, 20 ദിവസം!
റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസം നീട്ടിയപ്പോൾ സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റിന് വെറും 20 ദിവസമാണ് അധികമായി കിട്ടിയത്. 2017 ജൂൺ 14ന് നിലവിൽ വന്ന റേഷ്യോ കറക്ഷൻ പരിഹരിക്കാനായി 70ൽ അധികം നിയമനങ്ങൾ പിടിച്ചു വച്ചു. കാലക്രമേണ നടത്തേണ്ട റേഷ്യോ കറക്ഷനു വേണ്ടി ഈ റാങ്ക് ലിസ്റ്റിൽ നിന്നുള്ള 70ഓളം ഉദ്യോഗാർത്ഥികളുടെ അവസരമാണ് നഷ്ടപ്പെട്ടതെന്നും പറയുന്നു. യുദ്ധ കാലാടിസ്ഥാനത്തിൽ ഇന്റർവ്യൂ പോലും ഒഴിവാക്കി ജില്ലയിലെ സ്റ്റാഫ് നഴ്സുമാരുടെ കുറവ് പരിഹരിക്കാൻ വേണ്ടി നിലവിൽ വന്ന റാങ്ക് ലിസ്റ്റിലെ നിയമനം നടത്തണമെന്ന ആവശ്യവും സജീവമായിട്ടുണ്ട്.
എൻ.എച്ച്.എം വഴി നിയമനം
കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ ക്ഷാമം പരിഹരിക്കാനായി ജില്ലയിൽ കൂടുതൽ പേരെ നിയമിക്കാൻ എൻ. എച്ച്. എമ്മിന് നിർദ്ദേശം നൽകി. തദ്ദേശ സ്ഥാപനങ്ങൾളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ അടക്കം ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം ഉണ്ടെങ്കിൽ മാനദണ്ഡങ്ങൾ പാലിച്ച് താത്കാലിക നിയമനം നടത്താനാണ് അനുമതി. 13,000രൂപ ശമ്പളത്തിലാണ് നിയമനം. ഓഫ് എടുക്കാത്തവർക്ക് 17,000 രൂപയാണ് നൽകും. എന്നാൽ വേതനം കൃത്യമായി ലഭിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. കിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സുമാരുടെ കുറവ് പരിഹരിക്കാൻ 100 പേർക്ക് കാർഡ് അയച്ചിട്ട് രണ്ട് പേർമാത്രമാണ് എത്തിയത്. മതിയായ സുരക്ഷയില്ലാത്തതാണ് ഉദ്യോഗാർത്ഥികൾ വിട്ടുനിൽക്കാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |